സന്നിധാനം: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. നാളെ മുതൽ പതിവ് പൂജകൾ ആരംഭിക്കും. ജനുവരി 15-നാണ് മകരവിളക്ക്. ഇതിന് മുന്നോടിയായി 12ന് എരുമേലി പേട്ടതുള്ളലും 13ന് പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണ ഘോഷയാത്രയും നടക്കും.
നേരത്തെ മണ്ഡലകാലത്തിനായി നട തുറന്നതിന് ശേഷം ശബരിമല തീർത്ഥാടകർ അനവധി പ്രയാസങ്ങൾ നേരിട്ടിരുന്നു. പമ്പയിൽ നിന്ന് തുടങ്ങി സന്നിധാനം വരെ ഏറെ പ്രയാസപ്പെട്ടാണ് ഭക്തരെത്തിയിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും തിരക്ക് നിയന്ത്രിക്കുന്നതിലുള്ള പോലീസ് വീഴ്ചയും നിരവധി തീർത്ഥാടകരെ ദുരിതത്തിലാഴ്‌ത്തി. മണിക്കൂറുകളോളം ദർശനത്തിനായി ക്യൂ നിൽക്കേണ്ടി വന്ന ഭക്തർക്ക് കുടിവെള്ളം പോലും ലഭ്യമാകാതിരുന്നതോടെ കുട്ടികളും വയോധികരുമടക്കമുള്ളവർ അവശരായി.
അയപ്പ ഭക്തരോടുള്ള വിരോധം തീർക്കാനാണ് ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ നിസംഗത പാലിക്കുന്നതെന്ന വിമർശനവും രൂക്ഷമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്ന് പോലീസും ദേവസ്വവും ഉറപ്പുനൽകിയതിന് പിന്നാലെയാണ് മകരവിളക്ക് മഹോത്സവത്തിനായി വീണ്ടും ശബരിമല നട തുറന്നിരിക്കുന്നത്.