ലക്നൗ : അയോദ്ധ്യയിൽ സ്ഥലവില കുതിക്കുന്നു . ക്ഷേത്രത്തിന് സമീപവും പരിസരങ്ങളിലും ഭൂമിയുടെ വില 20 മടങ്ങായി കുതിക്കുന്നു . പ്രത്യേകിച്ച് ചൗദാ കോസി പരിക്രമ, റിംഗ് റോഡ്, ലക്നൗ-ഗോരഖ്പൂർ ഹൈവേ എന്നിവിടങ്ങളിൽ ഭൂമിയുടെ വില കുതിച്ചുയരുകയാണ്. ഈ കുതിച്ചുചാട്ടം നിക്ഷേപകരെയും പ്രാദേശിക ഭൂമി വാങ്ങുന്നവരെയും ആകർഷിക്കുന്നു. രാമക്ഷേത്രം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ വൻകിട പദ്ധതികൾ വന്നതോടെ വിലക്കയറ്റവും തുടരുമെന്ന് വ്യവസായ നിരീക്ഷകർ പറയുന്നു.
2019ലെ ചരിത്ര വിധിക്ക് ശേഷം ആരംഭിച്ച വിലക്കയറ്റം ഇന്നും തുടരുകയാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ, നഗരത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ അഭൂതപൂർവമായ ഡിമാൻഡുണ്ടായി . സുപ്രീം കോടതിയുടെ വിധി സ്വത്ത് വിലയിൽ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമായി. ഇവിടെ നിർമാണ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടക്കുന്നുണ്ട്. 2024 അവസാനത്തോടെ വിനോദസഞ്ചാരികളുടെ എണ്ണം 5 കോടിയിലെത്തിയേക്കാം എന്നതാണ് ഇതിന് കാരണം
ANAROCK നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് രാമക്ഷേത്രത്തിനു ചുറ്റും മാത്രമല്ല, അയോദ്ധ്യയുടെ പ്രാന്തപ്രദേശങ്ങളിലും ഭൂമിയുടെ വിലയിൽ ഗണ്യമായ വർധനവാണ് ഉള്ളതെന്നാണ് . ഫൈസാബാദ് റോഡ് ഏരിയയിൽ, 2019-ൽ ചതുരശ്ര അടിക്ക് 400-700 എന്ന നിരക്കായിരുന്നത് 2023 ഒക്ടോബറിൽ ചതുരശ്ര അടിക്ക് 1,500-4,000 ആയി ഉയർന്നു. അയോദ്ധ്യയിൽ നാല് വർഷം മുമ്പ് ചതുരശ്രയടിക്ക് 1000 രൂപയ്ക്ക് സുലഭമായി ലഭിച്ചിരുന്ന ഭൂമി ഇന്ന് ചതുരശ്രയടിക്ക് 12,000 രൂപയ്ക്ക് പോലും ലഭ്യമല്ല
വലിയ ഡെവലപ്പർമാരും ഹോട്ടൽ ശൃംഖലകളുമാണ് ഈ ട്രെൻഡിൽ പണം സമ്പാദിക്കുന്നത്. ജനുവരിയിൽ അയോദ്ധ്യ ജില്ലയിൽ 25 ഏക്കർ, പാർപ്പിട, പ്ലോട്ടഡ് വികസന പദ്ധതി ആരംഭിക്കാൻ അഭിനന്ദൻ ലോധ ഹൗസ് പദ്ധതിയിടുന്നു. പുതിയ രാമക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് അകലെയാണ് ഈ പദ്ധതി.താജ്, റാഡിസൺ , ഒബ്റോയി തുടങ്ങിയ വലിയ ഹോട്ടൽ ശൃംഖലകളും പ്രദേശത്ത് ഹോട്ടലുകൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട് . മാത്രമല്ല നിലവിൽ വിദേശ കമ്പനികളും അയോദ്ധ്യയിൽ ഭൂമി വാങ്ങാൻ ഏജന്റുമാരെ ഏർപ്പെടുത്തിയിട്ടുണ്ട് .