മുംബൈ: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി 31 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. 62 കാരനായ ദീപക് ഭിസെ എന്ന പ്രതിയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. പാൽഘർ ജില്ലയിലെ നലസോപാര മേഖലയിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
1989-ൽ രാജു ചിക്‌ന എന്ന വ്യക്തിയെ കൊലപ്പെടുത്തിയതിനും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾ ജയിലിൽ കഴിയുകയായിരുന്നു. 1992-ൽ ഭിസെയ്‌ക്ക് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് കോടതിയിൽ കേസ് വാദത്തിന് ഹാജരായില്ല. 2003-ൽ ഇയാൾ ഒളിവിലാണെന്ന് കോടതി പ്രഖ്യാപിച്ചു.
പോലീസ് ഭിസെയുടെ തുലാസ്‌കർവാഡിയിലെ താമസസ്ഥലത്ത് നിരവധി തവണ അന്വേഷിച്ച് പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ മരിച്ചിരിക്കാമെന്നാണ് നാട്ടുകാർ പോലീസിനോട് പറഞ്ഞത്. വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് പ്രതിയുടെ മൊബൈൽ നമ്പർ കണ്ടെത്താനും സാധിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭിസ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം പ്രദേശത്ത് സ്ഥിരതാമസമാക്കിയിരുന്നുവെന്നും മരം മുറിക്കുന്ന തൊഴിലാണ് ചെയ്യുന്നതെന്നും കണ്ടെത്താൻ സാധിച്ചു. ഇതിന് ശേഷമാണ് നലസോപാര മേഖലയിൽ നിന്നും പ്രതിയെ പിടികൂടിയത്.