ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തർക്ക് പുതിയ നിബന്ധനങ്ങൾ ഏർപ്പെടുത്തി ക്ഷേത്രം അഡ്മിനിസ്ട്രേഷൻ (എസ്ജെടിഎ). ദർശനം നടത്താനെത്തുന്ന ഭക്തർക്ക് പുതിയ ഡ്രസ്സ് കോഡുകൾ ഏർപ്പെടുത്തിയതായും ക്ഷേത്ര പരിസരത്ത് പാൻമസാല, പ്ലാസ്റ്റിക്, പോളിത്തീൻ എന്നിവയുടെ ഉപയോഗം പൂർണമായി നിരോധിച്ചതായും ക്ഷേത്രം അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ക്ഷേത്ര പരിസരത്തെ പവിത്രത നിലനിർത്താനായാണ് പാൻമസാല പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചത്. ഇത് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും ക്ഷേത്രം അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഹാഫ് പാന്റ്സ്, ഷോർട്ട്സ്, ജീൻസ്, പാവാട, സ്ലീവ്ലെസ് വസ്ത്രങ്ങൾ എന്നിവ ധരിച്ച് ഇനി മുതൽ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകില്ല. ക്ഷേത്രത്തിലെത്തുന്ന പുരുഷന്മാർ ധോത്തിയും മറ്റും ധരിച്ച് വേണം ദർശനം നടത്താൻ. സ്ത്രീകൾ സാരി, സൽവാർ തുടങ്ങിയ വസ്ത്രങ്ങൾ ധരിച്ച് വേണം ദർശനം നടത്താൻ. ക്ഷേത്രത്തിനുള്ളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പോലീസിനും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നുനിയന്ത്രണങ്ങൾ ഇന്ന് പ്രാബല്യത്തിൽ വന്നു.
പുതുവത്സര ദിനത്തിൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിരവധിപ്പേർ ദർശനം നടത്തി. ഇന്ന് രാവിലെ മാത്രം 1,80,000-ത്തിലധികം ഭക്തരാണ് ദർശനം നടത്തിയത്. ദർശനം സുഗമമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരുന്നു. സിസിടിവി ക്യാമറകളും പൊതു അറിയിപ്പ് സംവിധാനവും സജ്ജമായിരുന്നു. ഒപ്പം ഭക്തർക്കായി കുടിവെള്ളം, പൊതു ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കിയിരുന്നു.