ദിസ്പൂർ: നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ പുതിയ ഒമ്പത് പ്രദേശിക ശാഖകൾക്ക് തുടക്കമിട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഗുവാഹത്തിയിലാണ് പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. മറ്റ് ഒമ്പത് സ്ഥലങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം നിർവഹിച്ചത്. ചടങ്ങിൽ അസം പാർലമെന്റ് അംഗം രാജ്ഞി ഓജയും ആരോഗ്യ കുടുംബക്ഷേമ മന്ത്രി കേശബ് മഹന്തയും സന്നിഹിതരായിരുന്നു. എൻസിഡിസിയുടെ റീജിയണൽ ബ്രാഞ്ച് അസമിലെ റാന്നിയിലാണ് സ്ഥാപിക്കുന്നത്.
എൻസിഡിസിയുടെ പ്രാദേശിക ശാഖകൾ കൂടി എത്തുന്നതോടെ സമയബന്ധിതമായി രോഗനിർണയം നടത്താൻ സഹായിക്കും. അതിവേഗത്തിൽ പരിശോധനകൾ നടത്താനും, കൃത്യവും ശാസ്ത്രീയവുമായ വിവരങ്ങൾ കൈമാറാനും ഇതുവഴി സാധിക്കും. ഗുരുതര രോഗങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയവ കൃത്യസമയത്ത് കണ്ടെത്തി മുൻകരുതലുകൾ സ്വീകരിക്കാനും തുടർ പരിശോധനകൾ നടത്താനും ഇതുവഴി സാധിക്കുമെന്നും ഉദ്ഘാടന ചടങ്ങിൽ മൻസുഖ്് മാണ്ഡവ്യ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് പുതിയ എൻസിഡിസി കേന്ദ്രങ്ങൾ സഹായകമാകും. രോഗങ്ങൾ ദ്രുതഗതിയിൽ കണ്ടെത്തുന്നതിനും തിരിച്ചറിഞ്ഞ് വേഗത്തിൽ നിരീക്ഷണം നൽകാനും പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്ക് ഉത്തേജനം നൽകാനും സാധിക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേർത്തു.