ഓസ്കറിന്റെ ഔദ്യോഗിക എൻട്രിയായി പരിഗണിച്ച ഇന്ത്യയിൽ നിന്നുള്ള ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഓസ്കറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ സിനിമയുടെ മേക്കിംഗിനെക്കുറിച്ചുള്ള വീഡിയോ പങ്കുവക്കാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി, നിർമ്മാതാവ് വേണു കുന്നമ്പിള്ളി, ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ചമന്‍ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ് എന്നിവരാണ് വീഡിയോയിലുള്ളത്.
2018 എന്ന സിനിമയിലേക്ക് ജൂഡ് ആന്റണി എങ്ങനെയാണ് എത്തിച്ചേർന്നതെന്നും ചിത്രത്തിലെ സുപ്രധാന രംഗങ്ങളെക്കുറിച്ചും വീഡിയായിൽ വിവരിക്കുന്നുണ്ട്. സ്വന്തം അനുഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിലേക്ക് എത്തിച്ചേർന്നതെന്നാണ് ജൂഡ് പറയുന്നത്. ഈ സിനിമയിൽ വർക്ക് ചെയ്തവരിൽ കൂടുതൽ പേരും 2018-ലെ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിച്ചവരാണ്. വെള്ളപ്പൊക്ക സമയത്ത പത്രങ്ങൾ വായിക്കുമ്പോഴാണ് സിനിമയെക്കുറിച്ച് ആലോചിച്ചത്. ഇതിൽ ജാതിയില്ല,മതമില്ല,രാഷ്‌ട്രീയമില്ല സമത്വം മാത്രം. അങ്ങനെയായിരുന്നു ഈ ഒരു ചിത്രം ചെയ്യണമെന്ന് പൂർണമായി തീരുമാനിച്ചതെന്ന് ജൂഡ് ആന്റണി പറയുന്നു.
വൈക്കത്തെ 12 ഏക്കർ വരുന്ന പുരയിടത്തിലായിരുന്നു സിനിമക്കായി സെറ്റിട്ടത്. രണ്ടേക്കർ സ്ഥലത്ത് പണിത വലിയ ടാങ്കിലായിരുന്നു വെള്ളപ്പൊക്കം ചിത്രീകരിച്ചത്. വെള്ളം കയറി വരുന്നത് ചിത്രീകരിക്കാൻ ടാങ്കിലേക്ക് കൂടുതൽ വെള്ളം കയറ്റി വിടാതെ വീടുകളുടെ ഉയരം കുറച്ചുകൊണ്ടാണ് അതേ ഇഫക്ട് സാധ്യമാക്കിയത്. കടൽക്ഷോഭവും തിരമാലകളും സൃഷ്ടിക്കുന്നതിനായി യന്ത്രങ്ങൾക്ക് പകരം മനുഷ്യനെയായിരുന്നു ആശ്രയിച്ചത്. പത്തും പതിനഞ്ചും ആളുകള്‍ ടാങ്കിലിറങ്ങി ബോട്ടില്‍ പ്രത്യേകം ബന്ധിപ്പിച്ചു ചേര്‍ത്ത കമ്പികള്‍ കുലുക്കിയായിരുന്നു അത്രയും വലിയൊരു ഇഫക്ട് തീർത്തത്. ആര്‍ട് ഡയറക്ടറും സംവിധാന സഹായികളുമെല്ലാം അതിനായി വെള്ളത്തിലിറങ്ങി. കൂറ്റന്‍ തിരകളുണ്ടാക്കുന്നതിനായി ജെസിബിയും ഉപയോഗിച്ചെന്നും ജൂഡ് പറയുന്നു.
കഠിനമായി പരിശ്രമിച്ചാൽ അസാദ്ധ്യമെന്ന് പറയുന്ന കാര്യം നേടിയെടുക്കാൻ ഒന്നോ രണ്ടോ സ്റ്റെപ്പുകൾ മതിയാകും. ഞാനൊരു സാധാരണയാളാണ്. സിനിമയെ സാധാരണമായി കാണുന്ന വ്യക്തിയാണ്. ഇപ്പോഴും സിനിമയെ പഠിച്ചുകൊണ്ടിരിക്കുകയാണന്നും വീഡിയോയിൽ ജൂഡ് പറയുന്നുണ്ട്.















