നാളെ ജനുവരി ആറ്. കഴിഞ്ഞ ആറ് മാസത്തോളമായി രാജ്യം കാത്തിരിക്കുന്ന സുദിനം.. ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എൽ1 പേരിനൊപ്പമുള്ള എൽ-1 പോയിന്റിലെത്തുന്ന ദിവസം. നാളെ ഭാരതത്തിന്റെ പേടകം ബഹിരാകാശത്ത് സൂര്യനെ നമസ്കരിക്കും. വരുന്ന അഞ്ച് വർഷ കാലത്തേക്ക് കഴിയേണ്ട കർമമണ്ഡലത്തിലേക്ക് ചെക്ക് -ഇൻ ചെയ്യാൻ പോകുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം നോക്കികാണുന്നത്. നാളെ നാല് മണിയോടെയാകും പേടകം ലാഗ്രാൻജിയൻ പോയിന്റ്-1എത്തുകയെന്ന് ഇസ്രോ അറിയിച്ചു.
തടസമില്ലാതെ സൂര്യനെ ദർശിക്കാൻ സാധിക്കുന്ന ഏറ്റവുമൊടുവിലത്തെ പോയിന്റാണ് ലാഗ്രൻജിയൻ പോയിന്റ്-. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ, ഹാലോ ആകൃതിയിലുള്ള ഭ്രമണപഥത്തിലാകും പേടകം പ്രവർത്തിക്കുക. ഭൂമിയേക്കാൾ അടുത്താണ് എൽ-1 പോയിന്റ് എങ്കിലും ഭ്രമണപഥം അകലെയായിരിക്കും. ഭൂമിയിൽ നിന്ന് ഏകദേശം 150 ദശലക്ഷം കിലോമീറ്റർ അകലെയാണ് സൂര്യൻ എന്ന കാരണത്തിലാണ് ഇത് സംഭവിക്കുന്നത്. ഈ പോയിന്റിനെ ലക്ഷ്യം വെച്ച് ഇന്ത്യയുടെ പേടകം യാത്ര തിരിച്ചിട്ട് ഇന്നേക്ക് 125 ദിവസമായി കഴിഞ്ഞു. ആദിത്യയുടെ കർമ്മപഥത്തിലേക്ക് എത്തിച്ചേരാനായി ഇതുവരെ 3.7 ദശലക്ഷം കിലോമീറ്ററാണ് പേടകം ഇതുവരെ സഞ്ചരിച്ചത്.
1,475 കിലോഗ്രം ഭാരമുള്ള കൂറ്റൻ പേടകം അഞ്ച് വർഷകാലമാകും സൂര്യന്റെ രഹസ്യങ്ങൾ ഒപ്പിയെടുക്കാൻ ബഹിരാകാശത്ത് നിലകൊള്ളുക. സൂര്യനെ സദാസമയവും നിരീക്ഷിച്ച് ബഹിരാകാശ കാലവസ്ഥയെ പഠിക്കാൻ ശാസ്ത്രജ്ഞരെ അനുവദിക്കും. സൗര കൊടുങ്കാറ്റുകൾക്കെതിരെ മുന്നറിയിപ്പ് നൽകാൻ പേടകത്തിന് കഴിയും. ബഹിരാകാശ മേഖലയിൽ പുത്തൻ കണ്ടുപിടുത്തങ്ങളിലേക്കും നിരീക്ഷങ്ങളിലേക്കുമുള്ള ചുവടുവെപ്പാകും ആദിത്യ എൽ-1.
ആദിത്യ എൽ-1ന്റെ ലക്ഷ്യങ്ങൾ:-
- സോളാർ അപ്പർ അറ്റ്മോസ്ഫെറിക് (ക്രോമോസ്ഫിയറും കൊറോണയും) ഡൈനാമിക്‌സ് പഠിക്കുക
- ക്രോമോസ്ഫെറിക്, കൊറോണൽ ഹീറ്റിംഗ്, അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് എജക്ഷനുകളുടെ തുടക്കം, ഫ്ലെയറുകൾ എന്നിവ പഠിക്കുക
- കണികകളെയും പ്ലാസ്മയെയും കുറിച്ച് വിശദമായ പഠനം നടത്തുക
- സോളാർ കൊറോണയുടെ ഭൗതിക ശാസ്ത്രം പഠിക്കുക
- ഒന്നിലധികം പാളികളിൽ (ക്രോമോസ്ഫിയർ, ബേസ്, എക്സ്റ്റൻഡഡ് കൊറോണ) സംഭവിക്കുന്ന പ്രക്രിയകളുടെ ക്രമം തിരിച്ചറിയുക
- സോളാർ കൊറോണയിലെ മാഗ്നെറ്റിക് ഫീൽഡ് ടോപ്പോളജിയും കാന്തികക്ഷേത്ര അളവുകളും പഠന വിധേയമാക്കുക
- സൗരജ്വാലയുടെ ഉത്ഭവം, ഘടന, ചലനാത്മകത തുടങ്ങിയ പഠിക്കുക















