ന്യൂഡൽഹി: ലൈബീരിയൻ ചരക്കു കപ്പലായ എംവി ലൈല നോർഫോക്ക് കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കപ്പലിൽ 15 ഇന്ത്യൻ ജീവനക്കാരുണ്ടെന്നാണ് വിവരം. അറബിക്കടലിലെ സൊമാലിയൻ തീരത്തുവച്ച് ഇന്നലെയാണ് സംഭവമുണ്ടായത്. വിവരം പുറത്തുവന്നതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ മേഖലയിലേക്ക് തിരിച്ചു.
കപ്പലിലേക്ക് സായുധരായ ആറ് പേർ അതിക്രമിച്ചു കയറിയെന്ന സന്ദേശമായിരുന്നു നാവികസേനയ്‌ക്ക് ലഭിച്ചത്. കപ്പലിലുള്ളവരുമായി ആശയവിനിമയം നടത്താൻ ഇന്ത്യൻ നാവികർക്ക് കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെങ്കടലിൽ വച്ച് വ്യാവസായിക കപ്പലായ എംവി ചെം പ്ലൂട്ടോക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഡിസംബർ 23-നായിരുന്നു സംഭവം. കപ്പലിൽ 21 ഇന്ത്യക്കാരും ഒരു വിയറ്റ്നാമീസ് പൗരനുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യൻ നാവികസേന ഉടൻ തന്നെ സംഭവസ്ഥലത്ത് പോവുകയും കപ്പലിനെ സുരക്ഷിതമായി മുംബൈ തീരത്തേക്ക് എത്തിക്കുകയുമായിരുന്നു.