കൊൽക്കത്ത: ഇഡി ഉദ്യോഗസ്ഥർക്ക് നേരെ തൃണമൂൽ കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ ശക്തമായ താക്കീതുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. നികൃഷ്ട പ്രവൃത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം അക്രമങ്ങൾക്ക് എതിരെ ഭരണഘടനയിലെ എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നടന്നത് ഭയാനകവും ഖേദകരവുമായ പ്രവൃത്തി. ഇത്തരം കാടത്തവും നശീകരണവും നിറഞ്ഞ പ്രവർത്തനങ്ങൾ തടയുക എന്നത് ഒരു ജനാധിപത്യ സർക്കാരിന്റെ കടമയാണ്. സർക്കാര് അതിന്റെ കടമകളിൽ പരാജയപ്പെട്ടാൽ ഭരണഘടന അതിന്റെ മാർഗങ്ങൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ വിതരണ അഴിമതിയിൽ പരിശോധന ത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ തൃണമൂൽ നേതാവ് ഷെയ്ഖ് സാജഹാന്റെ വീട്ടിൽ പരിശോധന നടത്താനാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്.
കടുത്ത ആക്രമണത്തെ തുടർന്ന് ഉദ്യോഗസ്ഥർക്ക് അവരുടെ വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. വിഷയത്തിൽ ബിജെപിയും ശക്തമായി പ്രതികരിച്ചു. വിഷയത്തിൽ എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു.