പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിലായി. പ്രതികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ, ഹാരിബ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നുമാണ് പ്രതികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെ അന്വേഷണ സംഘം പിടികൂടിയത്. പ്രതികളെ പത്തനംതിട്ടയിൽ എത്തിച്ചിരുന്നു. ഹാരിബ് പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറാണ്. മോഷണശ്രമത്തിനിടെയായിരുന്നു പ്രതികൾ കഴുത്ത് ഞെരിച്ച് ജോർജിനെ കൊന്നത്.
ഡിസംബർ 30-നാണ് ജോർജിനെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. സാധനങ്ങൾ വാങ്ങുന്നതിനായി എത്തിയവരാണ് കടയുടെ പിൻഭാഗത്ത് മൃതദേഹം കാണുന്നത്.
ജോർജിന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഒമ്പത് പവന്റെ സ്വർണമാലയും കടയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായിരുന്നു. കൂടാതെ കഴുത്ത്ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടും ഷർട്ടും സമീപത്തു നിന്നും പോലീസിന് ലഭിച്ചിരുന്നു. കടയിലെ സിസിടിവി ക്യാമറ തകർത്താണ് പ്രതികൾ മോഷണവും കൊലപാതകവും നടത്തിയത്. ഹാർഡ് ഡിസ്ക്കും നഷ്ടമായിരുന്നു.