ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ മുതിർന്ന മന്ത്രിമാരുടെ ആറംഗ സംഘം കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാൻ തീരുമാനിച്ചു.
മന്ത്രിമാരായ ഡോ ജി പരമേശ്വര, ഡോ എച്ച് സി മഹാദേവപ്പ, കെ എച്ച് മുനിയപ്പ, ദിനേശ് ഗുണ്ടു റാവു, കെ എൻ രാജണ്ണ, സതീഷ് ജാർക്കിഹോളി എന്നിവർ വ്യാഴാഴ്ച ഒരു മണിക്കൂറോളം രഹസ്യ ചർച്ച നടത്തി. ഇതിൽ പരമേശ്വരയും സതീഷും മുനിയപ്പയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്.
“ഞങ്ങൾ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി, ഉചിതമായ സമയത്ത് അവ വെളിപ്പെടുത്തും. ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചു. എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ ഞങ്ങൾ അദ്ദേഹത്തെ കാണും, ” സഹകരണ മന്ത്രി രാജണ്ണ വെള്ളിയാഴ്ച വിധാൻ സൗധയിൽ പറഞ്ഞു.
കർണാടകയിൽ ഒരു ഉപമുഖ്യമന്ത്രിക്ക് പകരം മൂന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്ന തന്റെ ആവശ്യം രാജണ്ണ ശനിയാഴ്ചയും ആവർത്തിച്ചു. സാമൂഹ്യനീതി ഉറപ്പാക്കാൻ സമുദായങ്ങൾക്ക് പ്രാതിനിധ്യം നൽകാൻ മൂന്ന് ഉപമുഖ്യമന്ത്രിമാരെകൂടി നിയമിക്കണം എന്നതാണ് രാജണ്ണ മുന്നോട്ടു വെക്കുന്നത്.
“ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഹൈക്കമാൻഡിന് മാത്രമേ കഴിയൂ. എനിക്ക് അതിന് ഉത്തരം നൽകാൻ കഴിയില്ല”. രാജണ്ണയുടെ നിർദ്ദേശത്തോട് പ്രതികരിച്ചുകൊണ്ട് സംസ്ഥാനത്തെ ഏക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു,
കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ മൂന്നോ അഞ്ചോ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം ശക്തമാണ്.