ഡെറാഡൂൺ: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പ് ജനുവരിയിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം.
വ്യത്യസ്ത മത വിഭാഗങ്ങൾക്ക് വിവാഹത്തിനും സ്വത്തവകാശത്തിനും ഒറ്റ നിയമം വേണം എന്നതാണ് ഏകീകൃത സിവിൽ കോഡിന്റെ പ്രധാന ലക്ഷ്യം. നമ്മുടെ രാജ്യത്തിലെ എല്ലാ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കണം. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു.
ഡിസംബർ 23-ന് ഏകീകൃത സിവിൽ കോഡ് തീരുമാനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. വിദഗ്ധ സമിതി സമർപ്പിച്ച തീരുമാനങ്ങൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. പുഷ്കർ സിംഗ് ധാമിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു മന്ത്രിസഭയുടെ നടപടി.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി ജനുവരിയിൽ കരട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. അതിന് ശേഷമായിരിക്കും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായുള്ള പദ്ധതികൾ ആരംഭിക്കുക.