ഗാന്ധിനഗർ: ഭാരതം ഉറ്റുനോക്കുന്ന അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി അധിക നാളുകളില്ല. ജനുവരി 22-ന് നടക്കുന്ന ചടങ്ങിന് മുന്നോടിയായി ശ്രീരാമചന്ദ്രനുള്ള ഉടയാടകൾ തയ്യാറാക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ പ്രധാന വസ്ത്രവ്യാപാര ഹബ്ബായ സൂറത്തിലെ ഒരുകൂട്ടം വ്യാപാരികൾ. ശ്രീരാമന്റെയും സീതാദേവിയുടെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങൾ അടങ്ങിയ ഉടയാടകളാണ് സൂറത്തിൽ തയ്യാറാവുന്നതെന്ന് വ്യവസായി ലളിത് ശർമ്മ പറഞ്ഞു.
നീണ്ട വർഷങ്ങൾക്കു ശേഷം ശ്രീരാമചന്ദ്രൻ വീണ്ടും അയോദ്ധ്യയുടെ മണ്ണിലേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ജനങ്ങൾ. ഈ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു. ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടെയും അയോദ്ധ്യ രാമക്ഷേത്രത്തിന്റെയും ചിത്രങ്ങളടങ്ങിയ പട്ടാണ് ശ്രീരാമനായി ഞങ്ങൾ തയ്യാറാക്കുന്നത്. ശ്രീരാമന്റെ ഉടയാടകൾ ഇവിടെയുള്ള സീതാദേവിയുടെ ക്ഷേത്രത്തിൽ സമർപ്പിക്കുകയും അവിടെ നിന്നും അയോദ്ധ്യയിലേക്ക് വസ്ത്രങ്ങൾ അയക്കുകയും ചെയ്യും. വസ്ത്രങ്ങൾ നെയ്തെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലളിത് ശർമ്മ പറഞ്ഞു.
ജനുവരി 22 എന്ന ചരിത്ര മുഹൂർത്തത്തിനായി രാജ്യമാകെ കാത്തിരിക്കുമ്പോൾ വിവിധ ഭാഗങ്ങളിൽ നിന്നായി 8000 ക്ഷണിക്കപ്പെട്ട അതിഥികളാണ് ഉദ്ഘാടനത്തിനായി അയോദ്ധ്യയിലെത്തുന്നത്. ശ്രീരാമൻ വീണ്ടും സ്വന്തം മണ്ണിലേക്ക് വരുന്നതിന്റെ സന്തോഷം രാജ്യം വിവിധ രീതികളിലാണ് ആഘോഷിക്കുന്നത്. ശ്രീരാമ സ്തുതികളും ഗാനങ്ങളും ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.