ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന് ഭാരതത്തിന്റെ സുപ്രധാന ദൗത്യമായ ഗഗൻയാൻ 2025-ഓടെ വിക്ഷേപിക്കുമെന്ന് കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ്. 2024 ഗഗൻയാന് വളരെ പ്രധാനപ്പെട്ട വർഷമാണെന്നും ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഒന്നിലധികം പരീക്ഷണങ്ങളാകും ഇസ്രോ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
ക്രൂ മൊഡ്യൂളിന്റെയും ഓപ്പറേഷൻ മൊഡ്യൂളിന്റെയും പ്രവർത്തനങ്ങളെല്ലാം വിഭാവനം ചെയ്തതുപോലെ നടക്കുന്നുണ്ടെന്ന് ടെസ്റ്റ് ഫ്ലൈറ്റുകൾ ഉറപ്പാക്കുമെന്നും തുടർന്ന് വരുന്ന വർഷത്തോടെ അന്തിമ വിക്ഷേപണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025-ൽ ഒരു സംഘം ബഹിരാകാശത്തേക്കാണെങ്കിൽ മറ്റൊരു സംഘം കടലിന്റെ അടിത്തട്ടിലും പര്യവേക്ഷമം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീല സമ്പദ് വ്യവസ്ഥയെ പര്യവേക്ഷണം ചെയ്യാനും രാജ്യം സുസജ്ജമായി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയുടെ 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്കാകും ഗഗൻയാൻ പേടകം വിക്ഷേപിക്കുക. മൂന്ന് അംഗ സംഘത്തെ മൂന്ന് ദിവസം ഭ്രമണപഥത്തിൽ കഴിയാൻ അനുവദിക്കുകയും തിരികെ എത്തുന്ന സംഘത്തെ കടലിൽ നിന്ന് നാവികസേനയുടെ സഹായത്തോടെ തിരികെ എത്തിക്കുന്നതാണ് ദൗത്യം.ഈ വർഷമാകും പ്രധാനപ്പെട്ട പരീക്ഷണ പറക്കലുകൾ നടത്തുന്നത്. യഥാർത്ഥ ദൗത്യത്തിന് മുൻപായി ബഹിരാകാശ യാത്രികരുടെ പ്രവർത്തനങ്ങൾ അനുകരിക്കുന്ന റോബോട്ട് ആയ വ്യോമമിത്ര അയക്കും.