ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപിലെ മൂന്ന് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പ്രസ്താവനയിൽ മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇന്ന് രാവിലെ ഹൈക്കമ്മീഷണറായ ഇബ്രാഹീം ഷഹീബിനെയാണ് വിദേശ കാര്യമന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, മൽഷ ഷെരീഫ്, മഹ്സ് മജീദ് എന്നിവരാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും അവഹേളിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ അധിക്ഷേപം. ലക്ഷദ്വീപ് വികസനത്തിലൂടെ ഇന്ത്യ മാലദ്വീപിനെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നതുൾപ്പടെ വിവാദ പരാമർശങ്ങളാണ് മന്ത്രിമാർ നടത്തിയത്. മന്ത്രിമാരുടെ പ്രതികരണം മാലദ്വീപിൽ നിന്ന് തന്നെ വൻ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. മന്ത്രിമാരുടേത് വ്യക്തിപരമായ പരാമർശമാണെന്നും സർക്കാരിന്റെ നിലപാടല്ലെന്നും ചൂണ്ടിക്കാട്ടി സർക്കാർ മൂന്ന് പേരെയും സസ്പെൻഡ് ചെയ്തിരുന്നു.
സംഭവം ഇന്ത്യയിലും പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ‘Boycott Maldives’ എന്ന ഹാഷ്ടാഗ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. കല, സാംസ്കാരിക രംഗത്തെ നിരവധി പേരാണ് അപകീർത്തികരമായ പരാമർശങ്ങളെ വിമർശിച്ച് രംഗത്തെത്തി. ഒപ്പം ഇന്ത്യൻ ബീച്ച് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.
വിദഗ്ധ ചികിത്സക്കും മറ്റുമായി ദ്വീപ് ഏറ്റവും അധികം ആശ്രയിക്കുന്നതും ഇന്ത്യയെയാണ്. രാജ്യത്തെ പ്രധാന വരുമാനമാർഗ്ഗമായ ടൂറിസം മേഖലയിലേക്കുള്ള വരുമാനത്തിലെയും പ്രധാന ഭാഗവും ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയുമായുള്ള ഭിന്നത രാജ്യത്തിന്റെ സമ്പദ് വ്വസ്ഥയെ ബാധിക്കുമെന്നാണ് സർക്കാരിന് മാലദ്വീപിലെ പ്രതിപക്ഷം നൽകുന്ന മുന്നറിയിപ്പ്.