രണ്ട് വർഷത്തിനിടെ ഇന്ത്യൻ സമുദ്രങ്ങളിൽ നിന്ന് കണ്ടെത്തിയത് 12 പുതിയ ഇനം ആരൽ മത്സ്യ ഇനങ്ങളെ. ഇതിൽ അഞ്ചെണ്ണം കേരള തീരത്തുനിന്നും അഞ്ചെണ്ണം തമിഴ്നാട് തീരത്ത് നിന്നുമാണ് ശേഖരിച്ചത്.
അരിസൊമ മൗറൊസ്റ്റിഗ്മ, അരിസൊമ ഇൻഡികം, മാക്രൊസെഫൻഷ്യസ് സുമൊദി, ഒഫിഷ്യസ് നിഗ്രൊവെൻട്രാലിസ്, റൈൻകോംഗർ ബൈകൊളൊരാറ്റസ് എന്നിവയാണ് കേരളതീരത്ത് നിന്ന് കണ്ടെടുത്ത പുതിയ സ്പീഷിസുകൾ. ജിംനൊതൊറാക്സ് തമിഴ്നാടുയെൻസിസ്, ഒഫിഷസ് നെയ്‌വസ്, അരിയൊസൊമ മെലാനൊസ്പിലൊസ്, അരിയൊസൊമ അൽബിമാകുലാതും, കൊൻഗർ മെലാനൊപെട്രസ് എന്നിവയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഇനങ്ങൾ. പുതുതായി കണ്ടെത്തിയ ചില ഇനങ്ങൾ ഭക്ഷ്യയോഗ്യമെന്ന് ഗവേഷകർ വ്യക്തതമാക്കുന്നു. പടിഞ്ഞാറാൻ പസഫിക് രാജ്യങ്ങളിലേക്ക് മത്സ്യ കയറ്റുമതി സാധ്യതയാണ് ഇതിലൂടെ കാണുന്നത്.
പൊതുവേ ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന ആരൽ ഇനങ്ങളെയും ഭക്ഷണത്തിനായി ഉപയോഗപ്പെടുത്താറില്ല. അതിനാൽ തന്നെ ഇവയ്‌ക്ക് വാണിജ്യമൂല്യവും കുറവാണ്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ നിർമ്മാണത്തിനും മറ്റുമായാണ് ഇവയെ ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയവ ഭക്ഷ്യയോഗ്യമായതിനാൽ തന്നെ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലെ സെന്റർ ഫോർ പെനിസുലാർ അക്വാറ്റിക് ജെനിറ്റിക്സ് റിസോഴ്സസ് തലവൻ ഡോ. ടിടി അജിത് കുമാർ, ഗവേഷണവിദ്യാർഥി പി കോടീശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളിലാണ് പുതിയ ഇനങ്ങളെ തിരിച്ചറിഞ്ഞത്.