മാലിദ്വീപിന്റെ അധിക്ഷേപ പരാമർശത്തിൽ മലയാള സിനിമാ മേഖലയിലെ ഒരു വിഭാഗം തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കുറച്ച് വർഷങ്ങൾക്ക് മുൻപ് എല്ലാവരും ചേർന്ന് രക്ഷിക്കാനിറങ്ങിയ ലക്ഷദ്വീപിനെ നശിപ്പിക്കാനാണ് മറ്റൊരു രാജ്യം ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ നിങ്ങൾ ആരുടോയോ കളിപ്പാവകളാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാചസ്പതി കുറിച്ചത്.
‘എന്തിനും ഏതിനും ഇവരെല്ലാവരും പ്രതികരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. പക്ഷേ ഇവരെല്ലാവരും കൂടി രക്ഷിക്കാനിറങ്ങിയ അതേ സ്ഥലത്തിനെ നശിപ്പിക്കാൻ ഒരു വിദേശ രാജ്യം ശ്രമിക്കുമ്പോൾ അതിനെതിരെ ഒന്ന് ശബ്ദിക്കാൻ ഇവർക്ക് സാധിക്കുന്നില്ല എങ്കിൽ ഇവർ ആരുടെയോ കളിപ്പാവയാണ് എന്ന് ഉറപ്പ്. ലക്ഷദ്വീപ് ചരിത്രത്തിൽ ആദ്യമായി ലോക ശ്രദ്ധയിലേക്ക് എത്തുമ്പോൾ അതിൽ വിറളി പൂണ്ടാണ് അയൽ രാജ്യം നമ്മുടെ പ്രധാനമന്ത്രിയെ അവഹേളിച്ചത്. ആ സമയത്തും വൃത്തികെട്ട രാഷ്‌ട്രീയം നോക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം വിഘടനവാദം അല്ലാതെ മറ്റൊന്നുമല്ല. അജണ്ടകൾ ഉള്ളത് കൊണ്ടാണ് നിങ്ങൾ മൗനം പാലിക്കുന്നത് എന്ന് ഉറപ്പ്. വായിൽ എല്ലിൻ കഷണം ഉള്ള നായ്‌ക്കൾ കുരയ്‌ക്കാറില്ലല്ലോ?…’- സന്ദീപ് വാചസ്പതി കുറിച്ചു.
ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്. മാലിദ്വീപിന്റെ ടൂറിസത്തെ തകർക്കാനായാണ് പ്രധാനമന്ത്രി സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ക്ഷണിച്ചതെന്നായിരുന്നു മാലി മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ആരോപണം. കൂടുതൽ ഗുരുതരമായ അധിക്ഷേപങ്ങൾ നടത്തിയത് മന്ത്രി മറിയം ഷിയുനയായിരുന്നു. പ്രധാനമന്ത്രി കോമാളിയാണെന്നും ഇസ്രായേലിന്റെ കയ്യിലെ പാവയാണെന്നുമായിരുന്നു മറിയം ഷിയുന ട്വീറ്റ് ചെയ്തതത്. സംഭവം വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ചിരുന്നു. പിന്നാലെ നരേന്ദ്രമോദിയെയും ഇന്ത്യയെയും അപകീർത്തിച്ച മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തു. മറിയം ഷിയുന, അബ്ദുല്ല മഹ്‌സും മജീദ് മൽഹ ഷരീഫ് എന്നിവരെയാണ് മാലി സർക്കാർ സസ്‌പെൻഡ് ചെയ്തത്.