ലക്നൗ : ഹിന്ദു സംഘടനകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഗാസിയാബാദിന്റെ പേരുമാറ്റാൻ ഒരുങ്ങി യോഗി സർക്കാർ . ഗാസിയാബാദിലെ മുനിസിപ്പൽ ബോർഡ് യോഗത്തിലാണ് വിഷയം അവതരിപ്പിച്ചത്. ബിജെപി കൗൺസിലർ സഞ്ജയ് സിംഗ് നിർദ്ദേശിച്ച “ഗജ്നഗർ”, “ഹർനന്ദി നഗർ” എന്നീ പേരുകളിലൊന്നാകും നഗരത്തിന്റെ പുതിയ പേര് .
ഗാസിയാബാദ് 1740-ൽ ഗാസിയുദ്ദീൻനഗർ എന്ന പേരിലാണ് സ്ഥാപിതമായത് . ഔധിലെ നവാബ് ഗാസിയുദ്ദീന്റെ പേരിലാണ് ഗാസിയാബാദ് അറിയപ്പെടുന്നത്. 1864-ൽ ബ്രിട്ടീഷുകാർ റെയിൽവേ തുറന്നതോടെ ഇത് ഗാസിയാബാദായി ചുരുക്കി. ഗാസിയാബാദിന്റെ പേര് പുനർനാമകരണം ചെയ്യാനുള്ള ദീർഘകാല അഭ്യർത്ഥനയെ തുടർന്നാണ് വിഷയം ചർച്ച ചെയ്തതെന്ന് മേയർ സുനിത ദയാൽ പറഞ്ഞു. ആദ്യമായാണ് എക്സിക്യൂട്ടീവ് തലത്തിൽ വിഷയം ചർച്ച ചെയ്യുന്നതെന്നും സുനിത ദയാൽ ചൂണ്ടിക്കാട്ടി.
2018-ൽ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കിയതിന് പിന്നാലെ ഗാസിയാബാദിന്റെ പേര് മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു . ബോർഡ് മീറ്റിംഗിൽ നടന്ന ചർച്ചയെക്കുറിച്ച് സുനിത ദയാൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഗജ്നഗർ, ഹർനന്ദി നഗർ എന്നീ പേരുകൾ ഗാസിയാബാദിന്റെ ചരിത്രപരമായ പ്രാധാന്യം ഊന്നിപ്പറയുന്നതായും റിപ്പോർട്ടുണ്ട്.
ദുധേശ്വർ നാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി മഹന്ത് നാരായൺ ഗിരിയാണ് പേരുമാറ്റാനുള്ള ശ്രമങ്ങളിൽ മുൻനിരയിലുള്ളത്. 2022-ൽ അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒരു നിവേദനവും സമർപ്പിച്ചിരുന്നു.
ഇന്ന് ഗാസിയാബാദ് എന്നറിയപ്പെടുന്നത് ഒരുകാലത്ത് 40 കിലോമീറ്റർ അകലെയുള്ള ഹസ്തിനപുരിന്റെ ഭാഗമായിരുന്നു. നിരവധി ആനകൾ താമസിച്ചിരുന്ന വനമായിരുന്നു ഗാസിയാബാദ് പ്രദേശം. അതുകൊണ്ടാണ് ഗജ്നഗർ എന്ന പേര് നിർദേശിച്ചത്.