സമ്മർ ഇൻ ബത്‍ലഹേമിൽ തന്റെ റോൾ മലയാള സിനിമയിലെ മറ്റൊരു നടനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് നടൻ ജയറാം. താനത് ചോദിച്ച് വാങ്ങിച്ച വേഷമായിരുന്നെന്നും ജയറാം പറഞ്ഞു. താരത്തിന്റെ പുതിയ സിനിമയായ ഓസ്‍ലറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു സമ്മർ ഇൻ ബത്‍ലഹേം സിനിമയുടെ ഓർമകൾ പങ്കുവച്ചത്.
‘സമ്മര്‍ ഇന്‍ ബത്‌ലഹേം തമിഴിൽ ചെയ്യാനായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. എന്റെ റോൾ ഞാൻ തന്നെ ചെയ്യാനായിരുന്നു തീരുമാനിച്ചതും. സുരേഷ് ഗോപിയുടെ റോളിൽ പ്രഭുവായിരുന്നു. എന്നാൽ, ഷൂട്ടിംഗ് ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങിപോകുകയായിരുന്നു. അപ്പോഴാണ് സിബി മലയിൽ പറഞ്ഞത് നമുക്കിത് മലയാളത്തിൽ ചെയ്യാമെന്ന്. അങ്ങനെ സിയാദ് കോക്കര്‍ പ്രൊഡ്യൂസറായി വന്നു, സുരേഷ് ഗോപിയുടെ വേഷം ഞാനും എന്റെ റോള്‍ ബിജു മേനോനും ചെയ്യട്ടെ എന്ന് സിബി പറഞ്ഞു.
പക്ഷെ, ഞാൻ പറഞ്ഞു അത് പറ്റില്ല, രവിശങ്കറിന്റെ റോൾ ഞാൻ തന്നെ ചെയ്യുമെന്ന് പറഞ്ഞ് ചോദിച്ച് വാങ്ങുകയായിരുന്നു. തട്ടിപ്പും പറ്റിക്കലുമൊക്കെയായി നടക്കുന്ന കഥാപാത്രമായത് കൊണ്ട് മാത്രമല്ല, അഞ്ച് പെണ്‍കുട്ടികളുടെ കൂടെ ഡാന്‍സ് കളിക്കുന്ന ഒരു പാട്ടും സിനിമയില്‍ ഉണ്ടെല്ലോ. ആ കാരണം കൊണ്ട് കൂടെയാണ് എനിക്ക് ആ റോള്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചത്. പിന്നീട് ആ പാട്ട് റേഡിയോയില്‍ ആദ്യം വന്നപ്പോള്‍ സിബി എന്നെ അത് കേള്‍പ്പിച്ചു. അപ്പോഴേ അറിയാമായിരുന്നു ആ പാട്ട് ഹിറ്റാവുമെന്ന്.’ ജയറാം പറഞ്ഞു.















