2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്ത് പകർന്ന് റിയലയൻസ്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ 2036-ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയായേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഇന്ത്യയുടെ ബിഡ് അംഗീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് കായിക മാമാങ്കത്തിന് വേദിയാകുന്ന ഗുജറാത്തിന് മുന്നൊരുക്കത്തിനായുള്ള സഹായം റിലയൻസും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് നൽകുമെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചത്.
‘റിലയൻസും റിലയൻസ് ഫൗണ്ടേഷനും ഗുജറാത്തിലെ മറ്റ് പങ്കാളികളുമായി ചേർന്ന് പദ്ധതികളിൽ കൈകോർക്കും. വിദ്യാഭ്യാസം, കായികം, നൈപുണ്യം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ ഉന്നമനത്തിന് വേണ്ടിയായിരിക്കും പ്രവർത്തിക്കുക. ഇത് ഭാവി കായിക താരങ്ങൾക്ക് ഒളിമ്പിക്‌സിൽ പങ്കെടുക്കാനും മെഡൽ നേടാനും സഹായമാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.
മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിന് സമീപത്തുള്ള സർദാർ പട്ടേൽ സ്പോർട്സ് കോംപ്ലക്സ് വിശ്വമാമാങ്കത്തിന് വേദിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. ഒളിമ്പിക്‌സിനായി 4,600 കോടി രൂപ സർദാർ പട്ടേൽ കോംപ്ലക്സിനും 600 കോടി നവ്രംഗ്പുര സ്പോർട്സ് കോംപ്ലക്സിനും കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.















