ഇന്ത്യൻ സിനിമകൾ ഇറാനിയൻ സിനിമയെക്കാളും പിന്നിലാണെന്നും ഇറാനിയൻ സിനിമകൾ കാണണമെന്നുമുള്ള സംവിധായകൻ പൃഥ്വി കോണനൂറിന്റെ പരാമർത്തിന് മറുപടിയുമായി നടി റാണി മുഖർജി. ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നാണ് ഏറ്റവും മികച്ച സിനിമകൾ പുറത്തിറങ്ങുന്നതെന്നാണ് റാണി മുഖർജി പറഞ്ഞത്. ഇന്ത്യയിലാണ് വൈവിധ്യമാർന്ന സിനിമകൾ ചെയ്യുന്നതെന്നും ലോകത്തിലെ മറ്റൊരു സിനിമയുമായും ഇന്ത്യൻ സിനിമയെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും റാണി മുഖർജി പറഞ്ഞു.
ഗലാട്ട പ്ലസിന്റെ മെഗാ പാൻ ഇന്ത്യൻ റൗണ്ട് ടേബിളിൽ 2023 എന്ന അഭിമുഖത്തിലായിരുന്നു ഇന്ത്യൻ സിനിമയെക്കുറിച്ച് സംസാരിച്ചത്. പൃഥ്വി കോണനൂറും റാണി മുഖർജിയും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.
‘മറ്റുള്ളവരുടെ സിനിമ കണ്ട് നമ്മള്‍ പഠിക്കണമെന്ന് അദ്ദേഹം പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഇന്ത്യൻ സിനിമയാണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്ന്. നിങ്ങൾ പറയുന്ന സിനിമകളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ട്വൽത്ത് ഫെയിൽ എന്ന സിനിമ കണ്ട് നോക്കൂ… വിധു വിനോദ് ചോപ്ര നിര്‍മിച്ച ഒരു മികച്ച സിനിമയാണ് അത്. ആ ചിത്രം ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്.
നമ്മുടെ ഇന്ത്യയിലാണ് ഏറ്റവും വൈവിധ്യമാർന്ന സിനിമകൾ നിർമ്മിക്കുന്നത്. ഇന്ത്യയ്‌ക്ക് പുറത്തുള്ള സിനിമകൾക്ക് നമ്മുടെ രാജ്യത്ത് ഉള്ളത് പോലുള്ള വൈവിധ്യം ഇല്ല. ലോകത്തിലെ മറ്റൊരു സിനിമയുമായും ഇന്ത്യൻ സിനിമയെ താരതമ്യം ചെയ്യാൻ കഴിയില്ല. അത്രത്തോളം പ്രാധാന്യങ്ങളുണ്ട് ഇന്ത്യൻ സിനിമയ്‌ക്ക്.’- റാണി മുഖർജീ പറഞ്ഞു.
ഇറാനിയൻ സിനിമകൾ ഇന്ത്യൻ സിനിമയെക്കാൾ മുന്നിലാണെന്നായിരുന്നു ഷോയിൽ പൃഥ്വിയുടെ അഭിപ്രായം. തന്റെ സത്യസന്ധമായ അഭിപ്രായമാണിത്. ഇറാനിയൻ സിനിമകൾ ആശയത്തിന്റെയും സാങ്കേതിക വിദ്യയുടെയും കാര്യത്തിൽ നമ്മളെയൊക്കെകാൾ മുന്നിലാണ്. നിങ്ങൾ നിരന്തരം ഇറാനിയൻ സിനിമകൾ കണ്ടാൽ ആ കാര്യം മനസിലാക്കുമെന്നും ഇറാനിയൻ സിനിമകൾ കാണണമെന്ന് അഭ്യർത്ഥിക്കുന്നതായുമാണ് പൃഥ്വി കോണനൂർ അഭിമുഖത്തിൽ പറഞ്ഞത്.