എറണാകുളം: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ് സുദർശനിൽ നിന്നാണ് അദ്ദേഹം അക്ഷതം ഏറ്റുവാങ്ങിയത്. നടൻ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കലാ- സാംസ്‌കാരിക രാഷ്‌ട്രീയ മേഖലകളിലെ നിരവധി പേർ ഇതിനോടകം അക്ഷതം ഏറ്റുവാങ്ങി.
നടന് അക്ഷതം കൈമാറിയപ്പോൾ അഖില ഭാരതീയ സമ്പർക്ക ടോലി അംഗം എ ജയകുമാർ, ജഗ്ഗു സ്വാമിജി, കൊച്ചി മഹാനഗർ പ്രചാരക് ടി സനോജ് എന്നിവരും കൂടെ ഉണ്ടായിരുന്നു. ഹൈന്ദവരുടെ മിക്ക അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം വഴിപാടംശം പോലെ തന്നെ പാവനവും പരിശുദ്ധവുമാണ്.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയുടെ ഹൃദയഭാഗത്ത് രാമക്ഷേത്രം ഉയരുന്നത്. ഈ മാസം 22നാണ് ക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12: 30: 32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-തിൽ അധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കുക.















