സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന നേപ്പാളിലെ ജാനക്പൂരിൽ നിന്ന് അയോദ്ധ്യയിലേക്ക് എത്തുന്നത് ആയിരക്കണക്കിന് സമ്മാനങ്ങൾ. വെള്ളിയിൽ തീർത്ത പാദുകങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ 3,000-ത്തിലധികം സമ്മാനങ്ങളാണ് ജാനക്പൂരിലെ ജാനകി ക്ഷേത്ര അധികൃതർ രാമക്ഷേത്ര ട്രസ്റ്റിന് കൈമാറുന്നത്. 30 വാഹനങ്ങളിലാണ് സമ്മാനങ്ങൾ രാമന്റെ മണ്ണിലെത്തിയത്.
ഹിമാലയൻ മലനിരകളിൽ വളർന്ന അപൂർവ്വയിനം പഴങ്ങളും ഡ്രൈ ഫ്രൂട്ടുസുമൊക്കെ സമ്മാനമായി ലഭിച്ചതിൽ ഉൾപ്പെടുന്നു. നേപ്പാളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ ഭക്തർക്ക് പ്രസാദമായി നൽകുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. തലമുറകൾക്കതീതമായ ആത്മീയ ബന്ധമാണ് നേപ്പാളും ഭാരതവുമായി ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യമാർന്ന വസ്തുക്കളാണ് കാണിക്കയായി ഭക്തർ സമർപ്പിച്ചത്. വിദേശത്ത് നിന്ന് വരെ രാലല്ലയ്‌ക്ക് കാണിക്ക എത്തുന്നുണ്ട്. എട്ടുരാജ്യങ്ങളിലെ സമയം ഒരുമിച്ച് കാണാവുന്ന ഘടികാരം, സ്വർണ മെതിയടി, 108 അടി നീളമുള്ള ചന്ദനത്തിരി, 1100 കിലോ ഭാരമുള്ള വലിയ വിളക്ക്, 2100 കിലോഗ്രാം ഭാരമുള്ള മണി തുടങ്ങിയവയാണ് ഇതുവരെ രാമക്ഷേത്രത്തിന് ലഭിച്ച വ്യത്യസ്തമായ കാണിക്കകൾ.