മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ ചേരി തിരിഞ്ഞ് തടവുകാരുടെ ഏറ്റുമുട്ടൽ. നാല് തവണയോളം ഏറ്റുമുട്ടൽ നടന്നുവെന്നാണ് വിവരം. കുളിക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആദ്യം സംഘർഷമുണ്ടായത്. ഇതിന് പിന്നാലെ മൂന്ന് തവണ കൂടി ഏറ്റുമുട്ടൽ നടന്നു. സംഭവത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്.
മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിന് വഴി വച്ചത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഈ ജയിലിലാണുള്ളത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നും സമാന പ്രശ്‌നത്തെ തുടർന്ന് ഇവിടേക്ക് മാറ്റുകയായിരുന്നു. അന്ന് സുനിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേരും ഏറ്റുമുട്ടലിൽ പങ്കാളികളായിട്ടുണ്ട്.
മറ്റ് ജയിലുകളിൽ നിന്നും ഇവിടേക്ക് മാറ്റിയ പ്രശ്‌നക്കാരായ തടവുകാരും ഇവിടെയുള്ള തടവുകാരും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. എന്നാൽ ജയിലിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് പ്രശ്‌നം പരിഹരിക്കുന്നതിന് വെല്ലുവിളിയായി. 92 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ വേണ്ടിടത്ത് നിലവിൽ 27 ഉദ്യോഗസ്ഥരാണുള്ളത്.