എറണാകുളം: മിഠായി രൂപത്തിലാക്കി മയക്കുമരുന്ന് വിൽപ്പന ചെയ്തിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. പെരുമ്പാവൂർ സ്വദേശി അജ്മൽ, പള്ളുരുത്തി ചിറയ്ക്കൽ സ്വദേശി ഷമീർ, എളംകുളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. മറൈൻഡ്രൈവ് കേന്ദ്രീകരിച്ചായിരുന്നു പ്രതികൾ മയക്കുമരുന്ന് വിറ്റിരുന്നത്.
സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി ലൊക്കേഷൻ അയച്ചു കൊടുക്കുന്നവർക്കായിരുന്നു ഇവർ മയക്കുമരുന്നു എത്തിച്ചു നൽകിയിരുന്നത്. പ്ലാസ്റ്റിക് കവറിൽ മിഠായി രൂപത്തിലാണ് മയക്കുമരുന്ന് ആവശ്യക്കാർക്ക് നൽകിയിരുന്നത്. ഗ്രാമിന് 3,000 രൂപ മുതൽ ഇവർ ഈടാക്കിയിരുന്നു. പ്രതികളുടെ പക്കൽ നിന്നും 6.5 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും സ്മാർട്ട്ഫോണുകളും 9,500 രൂപയും പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.