വത്തിക്കാൻ സിറ്റി: ശാരീരിക അസ്വസ്ഥതകൾ മൂലം പ്രസംഗം പൂർത്തിയാക്കാനാകാതെ ഫ്രാൻസിസ് മാർപ്പാപ്പ. ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഫ്രഞ്ച് ബിഷപ്പുമാരുടെ കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിംപോസിയത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പയുടെ പ്രസംഗം പകുതിക്ക് വച്ച് നിർത്തേണ്ടി വന്നത്. പ്രഭാഷണം പൂർത്തിയാക്കാൻ കഴിയാതെ അദ്ദേഹം പിന്മാറുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്.
”ഈ പ്രസംഗം വായിക്കണമെന്നുണ്ട്. പക്ഷെ ഒരു പ്രശ്‌നം.. എനിക്ക് ബ്രോങ്കൈറ്റിസിന്റെ ബുദ്ധിമുട്ടുകളുണ്ട്..” ഇതുപറഞ്ഞായിരുന്നു അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്. 87-കാരനായ മാർപ്പാപ്പയ്‌ക്ക് കഴിഞ്ഞ ഏതാനും നാളുകളായി ബ്രോങ്കൈറ്റിസ് ഉണ്ട്. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നതിനാൽ ദുബായിൽ വച്ച് നടന്ന കോപ്-28 ഉച്ചകോടിയിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്നുള്ള ആഴ്ചകളിൽ മാർപ്പാപ്പയ്‌ക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹായികളായിരുന്നു പ്രസംഗം വായിച്ചിരുന്നത്. ശേഷം അസുഖം ഭേദമായ മാർപ്പാപ്പ ചടങ്ങുകളിൽ പ്രസംഗിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും അസ്വാസ്ഥ്യമുണ്ടായത്.