തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണക്കാർ ഇന്ന് മുതൽ പണിമുടക്കും. സർക്കാരിൽ നിന്ന് മുഴുവൻ കുടിശികയും ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. കുടിശിക പണം ലഭിക്കാതെ സമരം പിൻവലിക്കില്ലെന്ന് ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു.
സംസ്ഥാന വ്യാപകമായി പണിമുടക്കിലേക്ക് നീങ്ങുകയാണെന്ന് ഇന്നലെയാണ് റേഷൻ വിതരണക്കാരുടെ സംഘടന പ്രഖ്യാപിച്ചത്. പിന്നാലെ കുടിശിക ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കുടിശിക പണം ലഭിക്കാതെ പണിമുടക്കിൽനിന്ന് പിൻമാറില്ലെന്ന് വിതരണക്കാരും അറിയിച്ചു. പണിമുടക്ക് പിൻവലിക്കാനായി സർക്കാർ തലത്തിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്.
ഇന്നലെ ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ ചർച്ചയിൽ 38 കോടി രൂപ അനുവദിക്കാമെന്ന് ധാരണയായിരുന്നു. ഈ തുക തിങ്കളാഴ്ച വിതരണക്കാരുടെ അക്കൗണ്ടുകളിലെത്തുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. എന്നാൽ പണിമുടക്കുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു വിതരണക്കാർ. നിലവിൽ സംസ്ഥാനത്തെ റേഷൻകടകളിൽ ആവശ്യ സാധനങ്ങൾ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിതരണക്കാർ പണിമുടക്കുന്നതോടെ സംസ്ഥാനത്തെ റേഷൻ വിതരണം അവതാളത്തിലാകുന്ന അവസ്ഥയാണുള്ളത്.