ലഖ്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിന് പിന്നാലെ അയോദ്ധ്യ അടിമുടി മാറുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ അയോദ്ധ്യയിൽ വൻ പദ്ധതികൾക്ക് തറക്കലിടും. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട 126 പദ്ധതികൾക്കാണ് ഫെബ്രുവരിയിൽ അയോദ്ധ്യയിൽ തറക്കല്ലിടുന്നത്. ഏകദേശം 3,800 കോടി രൂപയുടെ വികസന പദ്ധതികളിൽ നാല് മെഗാ ഹോസ്പിറ്റാലിറ്റി പ്രോജക്ടുകളും ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടുന്നു.
അയോദ്ധ്യ ജില്ലയിലെ ഏറ്റവും വലിയ നാല് നിക്ഷേപങ്ങൾ ഹോസ്പിറ്റാലിറ്റി മേഖലയിലാണെന്നും ഈ പദ്ധതികൾ 420 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും യോഗി സർക്കാർ പറയുന്നു. 140 കോടി രൂപ മുതൽമുടക്കിൽ പനച്ചെ ഡ്രീംവേൾഡ് എൽഎൽപി ഒ രാമ ഹോട്ടൽസ് ആൻഡ് റിസോർട്ടുകൾ സ്ഥാപിക്കും. അയോദ്ധ്യയിൽ പഞ്ചനക്ഷത്ര ഹോട്ടലായ സോളിറ്റയർ സ്ഥാപിക്കാൻ ഇന്നൊവേറ്റേഴ്സ് ഡിജിറ്റൽ 100 കോടി രൂപ നിക്ഷേപിക്കും.
എവർഗ്രീൻ ഇൻഫ്രാ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ശ്രീ രമ്യ ഹോട്ടലിനായി 90 കോടി രൂപയും സമൃദ്ധി സ്വസ്തിക ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് 86 കോടി രൂപ മുതൽ മുടക്കിൽ വിശ്രമി ഗൃഹവും നിർമ്മിക്കും. അയോദ്ധ്യയ്‌ക്കായി ടൂറിസം മേഖലയിൽ 126 പദ്ധതികളാണ് വരാനിരിക്കുന്നത്. ഇതിൽ 46 എണ്ണത്തിന് ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു. 1,923.34 കോടി രൂപയാണ് ഇവയ്‌ക്ക് ചിലവഴിക്കുക. ബാക്കി തുക മറ്റ് 80 പദ്ധതികൾക്കായും നൽകും.