അയോദ്ധ്യ: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർക്ക് ക്ഷണമുണ്ട്. വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാ മേഖലകളിൽ നിന്നുമുള്ളവർ രാമക്ഷേത്രത്തിലേയ്‌ക്ക് ഒഴുകിയെത്തും. സാധാരണക്കാരായ നിരവധി പേർക്കാണ് പുണ്യ മുഹൂർത്തത്തിൽ നേരിട്ട് പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുള്ളത്. അത്തരത്തിലൊരാളാണ് മുസ്ലീം സമുദായത്തിൽ നിന്നുള്ള കവി അക്ബർ താജ് മൻസൂരി. ശ്രീരാമ ഭഗവാന്റെ അരികിലേയ്‌ക്ക് ക്ഷണം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് അദ്ദേഹം.
മദ്ധ്യപ്രദേശിലെ ഖണ്ഡ്‌വ ജില്ലയിൽ ഹപ്ല-ദീപ്‌ല ഗ്രാമത്തിൽ നിന്നുള്ള 44-കാരനായ അക്ബർ താജ് മൻസൂരി ജന്മനാ അന്ധനാണ്. കാഴ്ച വൈകല്യമുള്ള ഈ യുവ കവിയുടെ ഇഷ്ട ദേവനാണ് ശ്രീരാമ ഭഗവാൻ. രാം ലല്ലയ്‌ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് നിരവധി കവിതകളും ഭജനകളും അദ്ദേഹം രചിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിലെ അന്ധനായ ഹിന്ദു ഭക്തി കവി സൂർദാസിന്റെ രചനകൾക്ക് സമാനമാണ് അക്ബർ താജ് മൻസൂരിയുടെ കവിതകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ച് അക്ബർ ശ്രീരാമ ഭഗവനെ സ്തുതിക്കുന്നു.
ഭഗവാൻ ശ്രീരാമൻ എല്ലാവരുടേതുമാണെന്ന സങ്കൽപ്പത്തിൽ അക്ബർ താജ് ഉറച്ചു വിശ്വസിക്കുന്നു. ഭഗവാന്റെ അവതാരം മനുഷ്യരാശിയുടെ ക്ഷേമത്തിനുവേണ്ടിയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ശ്രീരാമനോടുള്ള അദ്ദേഹത്തിന്റെ അളവറ്റ വിശ്വാസം പ്രാണ പ്രതിഷ്ഠ നടക്കുന്ന പുണ്യമുഹൂർത്തിന് സാക്ഷ്യം വഹിക്കാൻ അക്ബർ താജിന് അവസരമൊരുക്കുകയായിരുന്നു. ഭഗവാന്റെ മുന്നിൽ നേരിട്ടെത്തി മനസ് നിറഞ്ഞ് ഭജന ചൊല്ലുന്നതിനായി ആകാംക്ഷയോടെ ദിവസം എണ്ണി കാത്തിരിക്കുകയാണ് അക്ബർ താജ്.