കോഴിക്കോട്: എംടി വാസുദേവന് പിന്നാലെ സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി എഴുത്തുകാരൻ എം മുകുന്ദൻ. കിരീടങ്ങൾ വാഴുന്ന കാലത്താണ് ഇപ്പോൾ ജീവിക്കുന്നതെന്നും ചോരയുടെ പ്രധാന്യം കുറഞ്ഞ് വരുന്നതായും അദ്ദേഹം പറഞ്ഞു. ചോരയുടെ മൂല്യം കുറഞ്ഞതിനൊപ്പം കീരിടത്തിന്റെ പ്രാധാന്യം കൂടി വരികയാണ്. തിരഞ്ഞെടുപ്പിൽ ഇതെല്ലാം ഓർത്താകണം വോട്ട് ചെയ്യേണ്ടത്. കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലായിരുന്നു വിമർശനം.
അധികാരത്തിന്റെ രുചിയറിഞ്ഞവരാണ് സിംഹാസനത്തിൽ ഇരിക്കുന്നത്. അവരോട് പറയാൻ ഉള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. ജനം പിന്നാലെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎൽഎഫിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയെ അടുത്തിരുത്തിയുള്ള എംടി വാസുദേവന്റെ പരാമർശം ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നുമാണ് എംടി പറഞ്ഞത്.