വിദ്യാർത്ഥികളെ തന്റെ വീട്ടിലെ ജോലിക്ക് നിർബന്ധിച്ച നിയോഗിച്ച സ്കൂൾ പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ പരാതി. കർണാടകയിലെ മൗലാന ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാന അദ്ധ്യാപികയ്‌ക്കെതിരായാണ് പരാതി. മൈനോരിറ്റി ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സ്കൂളുകളിൽ ഒന്നിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
കുട്ടികളിൽ ഒരാളുടെ പിതാവ് പോലീസിനെ പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തെത്തിയത്. ശുചീകരണ വിഭാഗത്തിൽ കൂടുതൽ ജോലിക്കാർ ഇല്ലാത്തതിനാലാണ് കുട്ടികളെ ഉപയോഗിച്ചതെന്നാണ് വനിത പ്രസിപ്പല്ലിന്റെ വിശദീകരണം. കലാബർഗി പ്രദേശത്തെ സ്കൂളിനെതിരെയാണ് പരാതി. ഒരുവർഷമായി ഈ പതിവ് തുടരുന്നതായാണ് സൂചന. പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന ഒഴുക്കൻ മറുപടിയാണ് പോലീസിൽ നിന്നുണ്ടായത്.
സമാനമായ സംഭവം കർണാടകയിലെ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലും കഴിഞ്ഞ വർഷമുണ്ടായിരുന്നു. ശിവമോഗ പ്രദേശത്തെ സ്കൂളിനെതിരെയാണ് അന്ന് പരാതിയുണ്ടായത്. എന്നാൽ ഇത് ഒതുക്കി തീർത്തു. ബെംഗളുരുവിലെ ഒരു സ്കൂളിലെ സംഭവത്തിൽ വീഡിയോ പ്രചരിച്ചതോടെ പോലീസിന് കേസെടുക്കേണ്ടിവരികയും വനിത പ്രിൻസിപ്പല്ലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു