ശബരിമലയിൽ ഇന്ന് മകര വിളക്ക് മഹോത്സവം. ഭക്തിയുടെ പാരമ്യത്തിലാണ് ശബരിമല. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രാവഹമാണ്. രണ്ട് ലക്ഷത്തോളം പേരാകും മകരവിളക്ക് ദർശിക്കാനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുകയെന്നാണ് വിലയിരുത്തൽ.
പുലർച്ചെ 2.46-നായിരുന്നു മകരസംക്രമം. കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻ വശം കൊടുത്തുവിടുന്ന അയ്യപ്പ മുദ്രയിലെ നെയ്യ് അഭിഷേകം ചെയ്തു. മകരസംക്രമ സന്ധ്യയിൽ അയ്യന് ചാർത്താനുള്ള പന്തളം കൊട്ടാരത്തിൽ നി്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകുന്നേരം 5.30-ഓടെ ശരംകുത്തിയിലെത്തും. ശ്രീകോവിൽ പൂജിച്ച മാലകൾ ചാർത്തി ദേവസ്വം പ്രതിനിധികൾ എത്തി തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും.
തുടർന്ന് ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന തിരുവാഭരണം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് സ്വീകരിക്കും. വൈകുന്നേരം 6.30-ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. ഒപ്പം പൊന്നമ്പലമേട്ടിൽ തെളിയുന്ന ജ്യോതിയും കണ്ട് ഭക്തലക്ഷങ്ങൾ മലയിറങ്ങും. പത്ത് പോയിന്റുകളിൽ മകരജ്യോതി ദർശിക്കാം.















