ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ രാഷ്‌ട്രീയം ശ്വാസം മുട്ടിക്കുന്നതും അങ്ങേയറ്റം വിഷ ചിന്തകൾ നിറഞ്ഞതുമാണെന്ന വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ. കഴിഞ്ഞ ദിവസമാണ് മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയിൽ ചേർന്നത്. വർഷങ്ങൾക്ക് മുൻപ് തന്റെ പിതാവ് കോൺഗ്രസിൽ ചേർന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും, കോൺഗ്രസിന് എല്ലാവിധ ആശംസകൾ നേരുന്നുവെന്നും മിലിന്ദ് ദേവ്‌റ പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മിലിന്ദ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
” കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടുകൾ അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്നതും, വിഷചിന്തകൾ നിറഞ്ഞതുമാണ്. എന്റെ പിതാവ് കോൺഗ്രസിൽ ചേരുമ്പോഴുള്ള സാഹചര്യമല്ല അവിടെ ഇപ്പോൾ ഉള്ളത്. കഴിഞ്ഞ 20 വർഷമായി അതിനുള്ളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. 30 വർഷങ്ങൾക്ക് മുൻപ് സാമ്പത്തിക പരിഷ്‌കരണത്തിന് തുടക്കമിട്ട അതേ പാർട്ടി തന്നെ ഇപ്പോൾ വ്യവസായങ്ങൾക്കും വ്യവസായികൾക്കുമെതിരെ പോർവിളിയും വ്യക്തിപരമായ ആക്രമണങ്ങളും നടത്തുകയാണ്. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന വ്യവസായികളെ ദേശവിരുദ്ധർ എന്നാണ് അവരിപ്പോൾ വിളിക്കുന്നത്.
1991ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ചില പരിഷ്‌കാരങ്ങൾ കൊണ്ടു വന്നിരുന്നു. അദ്ദേഹം ചില വ്യവസായ സ്ഥാപനങ്ങളെ ചോദ്യം ചെയ്തു. എന്നിരുന്നാൽ പോലും വ്യവസായികളെ അദ്ദേഹം പേരെടുത്ത് വിമര്‍ശിച്ചിരുന്നില്ല. പക്ഷേ കോൺഗ്രസ് ഇപ്പോൾ വ്യക്തിപരമായ അധിക്ഷേപം നടത്തുന്ന പാർട്ടിയെന്ന നിലയിലേക്ക് തരംതാഴ്ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന വ്യക്തിയെ കടന്നാക്രമിക്കുന്നതിൽ മാത്രമാണ് ഇപ്പോൾ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ആ പാർട്ടിക്കുള്ളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ആളുകളുമായി എപ്പോഴും ചേർന്ന് പ്രവർത്തിക്കണമെന്ന ഉപദേശമാണ് രാഷ്‌ട്രീയത്തിലേക്ക് കടന്നപ്പോൾ പിതാവ് തനിക്ക് തന്നിട്ടുള്ളതെന്നും” മിലിന്ദ് ദേവ്‌റ പറയുന്നു.