ന്യൂഡൽഹി : വാരണാസിയിലെയും മഥുരയിലെയും പള്ളികൾ ഹിന്ദുക്കൾക്ക് സ്വമേധയാ കൈമാറാൻ മുസ്ലീം സമൂഹം തയ്യാറാകണമെന്ന് പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദ് . ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഗ്യാൻവാപി, മഥുര പള്ളികൾ സ്വമേധയാ ഹിന്ദുക്കൾക്ക് കൈമാറാൻ ഇസ്ലാം വിശ്വാസികൾ തയ്യാറാകണം . ഇത് ഇതിനകം നിലവിലുള്ള മുറിവുകൾ സുഖപ്പെടുത്തും . ഈ വിഷയത്തിൽ സംഘർഷാവസ്ഥ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ ചരിത്രപരമായ വീക്ഷണകോണിൽ, ഇത് രണ്ടും കൈമാറാതെ മുഴുവൻ പ്രശ്നത്തിനും ശാശ്വത പരിഹാരം സാധ്യമല്ല. വിഭജനത്തിന് ശേഷവും ഇന്ത്യ ഒരു മതേതര രാഷ്ട്രമായി തുടരുന്നത് ഹിന്ദു ഭൂരിപക്ഷം ഉള്ളതുകൊണ്ടാണെന്ന് ഞാൻ മുസ്ലീങ്ങളോട് എപ്പോഴും പറയാറുണ്ട്.
അയോദ്ധ്യയിലെ ക്ഷേത്രം തകർത്തത് ബാബറിന്റെ സൈന്യാധിപൻ മിർ ബക്ഷിയാണ് . മിർ ബക്ഷി ക്ഷേത്രം തകർത്തതായി പേർഷ്യൻ ഭാഷയിലുള്ള ഒരു ലിഖിതവും അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തലമുറയിലെ മുസ്ലീങ്ങൾ ഈ പ്രവൃത്തിക്ക് ഒരു തരത്തിലും ഉത്തരവാദികളല്ല. എന്നിരുന്നാലും, ചില ആക്രമണകാരികൾ ക്ഷേത്രങ്ങൾ തകർത്തതിനെ മുസ്ലീങ്ങൾ ന്യായീകരിക്കരുത്.
മക്കയോ മദീനയോ ആയിരുന്നെങ്കിൽ ഇപ്പോൾ എത്ര ബോംബുകൾ പൊട്ടിത്തെറിച്ചിട്ടുണ്ടാകും? എന്നിരുന്നാലും, ഹിന്ദുക്കൾ 500 വർഷത്തേക്ക് മസ്ജിദ് അവിടെ തുടരാൻ അനുവദിച്ചു. ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും മഹത്വം നാം മനസ്സിലാക്കണം.
ഗ്യാൻവാപിയിൽ ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവുണ്ട് . ഇസ്ലാമിക ലിഖിതങ്ങൾ കണ്ടെത്താമെങ്കിലും മൊത്തത്തിൽ ഇത് ഒരു ഹൈന്ദവ സൃഷ്ടിയാണ്. കൂടാതെ, ഇതിനെ പിന്തുണയ്ക്കുന്ന ധാരാളം സാഹിത്യങ്ങളുണ്ട്.