ഡൽഹി: ശ്രീരാമ ഭഗവാനോടുള്ള അളവറ്റ ഭക്തിയോടെ അയോദ്ധ്യയിലേയ്ക്ക് കാൽനടയായി യാത്ര പുറപ്പെട്ട് മുസ്ലീം സ്ത്രീ. തന്റെ സ്വപ്നത്തിൽ ശ്രീരാമ ഭഗവാൻ പ്രത്യക്ഷപ്പെട്ടുവെന്നും അയോദ്ധ്യ സന്ദർശിക്കണമെന്ന് ആഗ്രഹം തോന്നിയെന്നും ഷബ്നം ഖാൻ പറയുന്നു. ജനുവരി 22-ന് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പുണ്യ മുഹൂർത്തത്തിൽ അയോദ്ധ്യയിലെത്തണമെന്നാണ് ഷബ്നയുടെ ആഗ്രഹം. 700 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുന്ന ഷബ്നം ഖാൻ ഇതിനകം 400 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു.
മുസ്ലീമായിട്ടും ഈ യാത്ര സാധ്യമായത് ശ്രീരാമ ഭഗവാനോടുള്ള അചഞ്ചലമായ ഭക്തി കാരണമാണെന്ന് ഷബ്നം ഖാൻ പറഞ്ഞു. നിലവിൽ കാൽനടയായി ഉത്തർപ്രദേശിലെ ഹർദോയിൽ വരെ യുവതി എത്തി. ജനുവരി മൂന്നിന് കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ നിന്നാണ് മനുഷ്യാവകാശ പ്രവർത്തകയായ ഷബ്നം യാത്ര ആരംഭിച്ചത്. തിങ്കളാഴ്ച ഉത്തർപ്രദേശിലെ ഹർദോയിൽ എത്തിയ ഷബ്നത്തിന് വൻ സ്വീകരണമാണ് ജനങ്ങൾ നൽകിയത്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ജനുവരി 22-ന് താൻ അയോദ്ധ്യയിൽ എത്തും. ദീർഘയാത്രയുടെ ക്ഷീണം ശ്രീരാമഭക്തിയിൽ മറന്നുവെന്നും ഷബ്നം വ്യക്തമാക്കി. ഷബ്നം ഖാനെ പോലുള്ള നിരവധി ഭക്തരാണ് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാൽനടയായി അയോദ്ധ്യയിലെത്തുന്നത്. ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അയോദ്ധ്യയിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.