വ്യത്യസ്തമായ കാഴ്ചകളോടെ ഒരു അടിപൊളി യാത്ര ആഗ്രഹിക്കാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. അത്തരത്തിലൊരു യാത്രയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ‘മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര അതിനു ശേഷം മറ്റെന്തും…’ എന്നതാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ്. ഏകദേശം ഒരു വർഷം മുൻപ് കണ്ണൂർ സ്വദേശിയായ അസ്‍ലം പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ കേരളത്തിൽ നിന്നും നിരവധി പേരാണ് മസിനഗുഡി വഴി ഊട്ടിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഇനി പോകാൻ ആഗ്രഹിക്കുന്നവർ പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 37 ഹെയർപിൻ ഉള്ള മസിനഗുഡി ചുരം നല്ലൊരു കാലാവസ്ഥയാണ് കാഴ്ചക്കാർക്ക് ലഭിക്കുന്നത്. റോഡിലൂടെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിർബന്ധമായും പോയിരിക്കേണ്ട ഇടം കൂടിയാണ്.

തമിഴ്നാട്ടിലെ ഒരു ഗ്രാമമാണ് മസിനഗുഡി. അടുത്തുള്ള സ്ഥലങ്ങളായ ഊട്ടി, കോയമ്പത്തൂർ, മുതുമല വന്യജീവി സങ്കേതം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മസിനഗുഡി വഴി എത്തിച്ചേരാം. ഊട്ടിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെ നീലഗിരിയിലാണ് മസിനഗുഡിയെന്നതാണ് ഈ സ്ഥലത്തെ ഏറെ സുന്ദരമാക്കി മാറ്റുന്നത്.

സമൂഹമാദ്ധ്യമങ്ങളിലെ നിരവധി വീഡിയോകൾ കണ്ട് മസിനഗുഡി വഴി ഊട്ടിയിലേക്ക് യാത്ര തിരിച്ചവർക്ക് ഇപ്പോൾ മറ്റൊരു വേറിട്ട അനുഭവമാണ് ലഭിക്കുന്നത്. കാരണം നിരവധി സഞ്ചാരികൾ ഇവിടേക്ക് ഒഴുകി എത്താൻ തുടങ്ങിയതോടെ പ്രദേശം ഗതാഗത കുരുക്കിലായി മാറി. അടിപൊളി കാഴ്ചകൾ പ്രതീക്ഷിച്ച് ചെന്നവർക്ക് തിരക്ക് കാരണം ഒന്നും കാണാനുള്ള അവസരവും ലഭിക്കുന്നില്ല. ആനയും മാനുമടക്കമുള്ള വന്യജീവികളെ ഈ പ്രദേശങ്ങളിൽ ഇപ്പോൾ കാണാൻ സാധിക്കില്ല.

കാരണം, ഈ പാതയിൽ തിരക്ക് വർദ്ധിച്ചതിനാൽ വന്യജീവികളും പുറത്തേക്ക് വരുന്നില്ല. കാലാവസ്ഥ മാറിയതിനാൽ മഞ്ഞുള്ള കാലാവസ്ഥയും മാറിയിരിക്കുകയാണ്. എളുപ്പത്തിലും അധികം ചെലവില്ലാതെയും പോയി വരാം എന്ന കാരണം കൂടിയാണ് ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് വർദ്ധിക്കുന്നത്.















