ലക്‌നൗ: മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണം ഖൽസാ വിഭാഗമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഗുരു ഗോവിന്ദ് സിംഗിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ‘പ്രകാശ് പർവ്വ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു ഗോവിന്ദ് സിംഗ് പ്രബുദ്ധനായ വ്യക്തിയാണെന്നും അദ്ദേഹം ഭൂമിയിൽ എത്തിയതിന് പ്രത്യേക ലക്ഷ്യമുണ്ടായിരുന്നെന്നും യോഗി വ്യക്തമാക്കി.
‘ഖൽസാ പന്ത്’ സ്ഥാപിച്ചതാണ് മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. അതുകൊണ്ട് തന്നെയാണ് രാജ്യമൊന്നാകെ, ഗുരു മഹാരാജിന്റെ പ്രകാശ് ഉത്സവ് ആഘോഷങ്ങൾക്കായി ഒത്തുചേരുന്നത്. അദ്ദേഹത്തിന്റെ ഓർമ്മകൾ പുതിയ പ്രചോദനം നൽകുന്നവയാണെന്നും യോഗി പറഞ്ഞു.
‘ഗുരു തേജ് ബഹദൂർ’ സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ചു. കൂടാതെ നിരവധി ചരിത്രപരമായ കാര്യങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. ഈ പാരമ്പര്യം ഗുരു ഗോവിന്ദ് സിംഗ് പിന്തുടരുകയായിരുന്നു. അദ്ദേഹത്തിന്റെ നാല് മക്കളായ സാഹിബ് സാദ അജിത് സിംഗ്, ജുജാർ സിംഗ്, ജോരാവർ സിംഗ്, ഫത്തേ സിംഗ് എന്നിവർ രാജ്യത്തിനു വേണ്ടി ചെയ്ത ത്യാഗങ്ങൾ പറഞ്ഞാൽ തീരാത്തവയാണ്. അക്കാലത്ത് ഗുരു ഗോവിന്ദ് സിംഗ് മുന്നോട്ട് വച്ച മാതൃകകൾ നമുക്കെല്ലാവർക്കും പ്രചോദനമായി തുടരുകയാണെന്നും യോഗി പറഞ്ഞു.
2018-19 ൽ ലക്‌നൗ ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയാണ് സാഹിബ് സാദമാരുടെ സ്മരണയ്‌ക്കായി ‘വീർ ബൽ ദിനം’ വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. തുടർന്ന് 2022 ലാണ് ദേശീയതലത്തിൽ വീർ ബൽ ദിനം ആഘോഷത്തിന് തുടക്കമായതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഗുരു ഗോവിന്ദ് സിംഗിന്റെ പ്രവർത്തനങ്ങളും രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.
79 വയസിലും സാഹിബ് സാദ രാജ്യത്തോടും മതത്തോടും കാണിക്കുന്ന പ്രതിബദ്ധത തന്നെയാണ് സിഖ് സമൂഹത്തിന്റെ ശക്തമായ അടിത്തറ. സിഖുകാർ എവിടെയാണെങ്കിലും അവരുടെ കഠിനാധ്വാനവും അർപ്പണബോധവും സേവനവും പേരുകേട്ടതാണ്. സിഖ് ഗുരുക്കൻമാരുടെ സന്ദർശത്തോടെ ചരിത്രപരമായി പ്രാധാന്യമുള്ള നിരവധി ഗുരുദ്വാരകൾ ഉത്തർപ്രദേശിലും നിർമ്മിച്ചിട്ടുണ്ട്. ഭാവി തലമുറയെ നയിക്കാൻ അവ സഹായകമാകുമെന്നതിനാൽ അവയെ സംരക്ഷിക്കുകയും ഉയർത്തിക്കാണിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും യോഗി പറഞ്ഞു.