ന്യൂഡൽഹി: 2012ൽ രൂപീകൃതമായിട്ടുള്ള സുന്നി സലഫി സംഘടനയാണ് ജയ്ഷ് അൽ-അദൽ. ഭീകരസംഘടനയായി ഇറാൻ പട്ടികപ്പെടുത്തിയിട്ടുള്ള ഇവർ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറാനിൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പാകിസ്താനുമായി അതിർത്ത് പങ്കിടുന്ന തെക്കുകിഴക്കൻ ഇറാനിലാണ് ജയ്ഷ് അൽ-അദൽ പ്രവർത്തിക്കുന്നത്.
നീതിയുടെ സൈന്യമെന്ന് അവകാശപ്പെടുന്ന ഇവർ 2013-ൽ ഇറാനിൽ നടത്തിയ ഭീകരാക്രമണത്തോടെ ലോകശ്രദ്ധ പിടിച്ചുപറ്റി. ആക്രമണത്തിൽ 14 ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പലപ്പോഴായി രാജ്യത്ത് ഭീകരാക്രമണങ്ങൾ നടന്നു. സലാഹുദ്ദീൻ ഫറൂഖിയാണ് നിലവിൽ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്.
തുടർന്ന് ജയ്ഷ് അൽ-അദലിന്റെ രണ്ട് താവളങ്ങൾ ബലൂച് കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയ ഇറാൻ ഇത് ലക്ഷ്യമിട്ടായിരുന്നു മിസൈലാക്രമണം നടത്തിയത്. ഭീകരർക്ക് അഭയം നൽകുന്നതുമായി ബന്ധപ്പെട്ട് ഇറാനും പാകിസ്താനും തമ്മിൽ ഏറെ നാളായി തർക്കം ഉടലെടുത്തിരുന്നതിന് പിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത നീക്കം.
അതേസമയം ജയ്ഷ് അൽ-അദൽ ഭീകരർക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിലും തുടർന്ന് പാകിസ്താൻ നടത്തിയ പ്രത്യാക്രമണത്തിലും ഭാരതം നിലപാട് വ്യക്തമാക്കി. വിഷയം ഇറാനെയും പാകിസ്താനെയും മാത്രം ബാധിക്കുന്ന ഒന്നാണെന്ന് ഭാരതം അറിയിച്ചു.
Our response to media queries regarding Iran's air strikes in Pakistan:https://t.co/45NAxXTpkG pic.twitter.com/1P4Csj5Ftb
— Randhir Jaiswal (@MEAIndia) January 17, 2024
”ഇറാനും പാകിസ്താനും തമ്മിലുള്ള വിഷയമാണിത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നതാണ് നിലപാട്. ഇരുരാജ്യങ്ങളുടെയും നീക്കം സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നും മനസിലാക്കുന്നു.” വിദേശകാര്യ വക്താവ് റൺധീർ ജയ്സ്വാൾ അറിയിച്ചു. ഇതുസംബന്ധിച്ച കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിലും വിദേശകാര്യമന്ത്രാലയം പങ്കുവച്ചിട്ടുണ്ട്.
അതേസമയം ഇറാന്റെ മിസൈലാക്രമണത്തെ പാകിസ്താൻ അപലപിച്ചു. അനന്തരഫലങ്ങളുടെ ഉത്തരവാദി ഇറാൻ മാത്രമായിരിക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തുടർന്ന് ഇറാനിലുള്ള പാക് പ്രതിനിധിയെ രാജ്യം തിരികെ വിളിക്കുകയും ഇസ്ലാമാബാദിലുള്ള ഇറാൻ അംബാസിഡറെ പുറത്താക്കുകയും ചെയ്തു.