കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസറ്റിവൽ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സർക്കാരിനെയും രൂക്ഷമായി വിമർശിച്ച എംടി വാസുദേവൻനായരുടെ പ്രസംഗത്തിൽ അന്വേഷണം. എംടിയുടെ പ്രസംഗത്തിൽ ബാഹ്യഇടപെടൽ ഉണ്ടായോയെന്നാണ് ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഭരണത്തെ എംടി വിമർശിക്കാൻ കാരണം ഇടതുമുന്നണിയ്‌ക്ക് അകത്തുനിന്നുള്ളവരുടെ ഇടപെടലാണെന്ന സൂചന സർക്കാരിന് ലഭിച്ചിരുന്നു. ഈ സംഭവത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിനായി രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയത്.
2003-ൽ പ്രസിദ്ധീകരിച്ച ചരിത്രപരമായ ഒരാവശ്യം എന്ന ലേഖനത്തിലെ വാക്കുകളാണിതെന്ന പരാമർശത്തെ തുടർന്ന് ഈ പുസ്തകവും രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള വിമർശനത്തിന് പിന്നിൽ ബാഹ്യഇടപെടലില്ല. 2003-ലെ പഴയ പ്രസംഗമാണ് കെഎൽഎഫ് വേദിയിൽ ആവർത്തിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ലേഖനത്തിന്റെ ഫോട്ടോ കോപ്പി ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷമർക്ക് കൈമാറി.
ഈ റിപ്പോർട്ടാണ് ആഭ്യന്തര വകുപ്പിന് കൈമാറുക. എംടിയുടെ വിമർശനം ഏറെ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചു വെട്ടിമൂടിയെന്നുമാണ് എംടി പറഞ്ഞത്.