കടലാഴങ്ങളിലെ കാഴ്ചകൾ എന്നും മനുഷ്യനെ മാസ്മരിക ലോകത്തിലെത്തിക്കുന്നവയാണ്. സമുദ്രത്തിന്റെ മടിത്തട്ടിലേക്ക് നിഗൂഢതകൾ തേടിയുള്ള മനുഷ്യരാശിയുടെ യാത്രകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വൈവിധ്യങ്ങൾ തൊട്ടറിഞ്ഞ അത്തരമൊരു യാത്രയിൽ ഗവേഷകരുടെ ആകർഷണം പിടിച്ചുപറ്റിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
അർദ്ധ സുതാര്യമായ ഒരുകൂട്ടം മുട്ടകൾ. അവയുടെ തോട് പൊളിച്ച് തല പതിയെ പുറത്തേക്കിട്ട് വൈവിധ്യമാർന്ന കടൽക്കാഴ്ചകളുടെ ലോകത്തേക്ക് ഇറങ്ങി വരുന്ന നീരാളി കുഞ്ഞുങ്ങൾ. മദ്ധ്യ അമേരിക്കയിലെ കോസ്റ്റ റിക്ക കടലിലെ ഉൾക്കാമ്പുകൾ തേടിയിറങ്ങിയ ശാത്രജ്ഞർ കണ്ട കാഴ്ചയാണിത്. അപൂർവ്വയിനം നീരാളി വർഗത്തിലുൾപ്പെടുന്ന ഈ നീരാളിക്കുഞ്ഞുങ്ങൾക്ക് ‘ ഡോറാഡോ ഒക്ടോപസ്’ എന്നാണ് ശാസ്ത്രലോകം നാമകരണം ചെയ്തിരിക്കുന്നത്. ഇതിനു മുമ്പും ആഴക്കടലിൽ നിന്നും നാല് അപൂർവ്വയിനം നീരാളി വർഗത്തെ കണ്ടെത്തിയിട്ടുള്ളതായി ഗവേഷകർ പറയുന്നു.
2023-ലാണ് കോസ്റ്റ റിക്കയിലെ പസഫിക് തീരങ്ങളിൽ നിന്നും ആദ്യത്തെ അപൂർവ്വയിനം നീരാളികളെ കണ്ടെത്തിയത്. തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്തരത്തിൽ അപൂർവ്വയിനത്തിൽപ്പെടുന്ന നീരാളികളെ കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്. സമുദ്രാഴങ്ങളിൽ മറഞ്ഞിരിക്കുന്ന ആവാസവ്യവസ്ഥയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ജീവി വർഗങ്ങളെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ സാധിക്കുന്നതിലുമുള്ള സന്തോഷത്തിലാണ് ഇപ്പോൾ അമേരിക്കയിലെ ശാസ്ത്ര സമൂഹം.















