ഇടുക്കി: മൂന്നാറിലെ തേയിലത്തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികൾ. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കല്ലാർ ഫാക്ടറി ഡിവിഷനിലാണ് കടുവയെ കണ്ടത്. ജീവനക്കാർ കൊളുന്ത് നുള്ളി എടുത്തിരുന്ന സമയത്തായിരുന്നു സംഭവം. എതിർ ഭാഗത്ത് റോഡിലൂടെ കടുവ നടന്ന് കാട്ടിലേക്ക് പോകുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.
ആറ് മാസം മുമ്പും സമാനരീതിയിൽ എസ്റ്റേറ്റിൽ കടുവയെ കണ്ടിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. പ്രദേശത്ത് ഏതാനും മാസങ്ങളായി കാട്ടുപോത്ത്, കാട്ടാനകൾ എന്നിവയുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കൂടാതെ ഇടമലക്കുടിയിലെ വിവിധ കേന്ദ്രങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണെന്ന് പരാതി ഉയരുന്നുണ്ട്.
രണ്ട് ദിവസത്തോളമായി കോളനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നഷ്ടം സൃഷ്ടിച്ചു. ഇടമലക്കുടി പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം നടന്നിരുന്നു.