ഭോപ്പാൽ : 310 വർഷം പഴക്കമുള്ള വാൽമീകി രാമായണത്തിന്റെ കാവൽക്കാരാണ് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഈ മുസ്ലീം കുടുംബം . പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വാൽമീകി രാമായണത്തിൽ അതിരറ്റ ഭക്തിയാണ് ഈ കുടുംബത്തിനുള്ളത് . ശരീരശുദ്ധി വരുത്താതെ രാമായണം തൊടുക പോലും ചെയ്യരുതെന്നാണ് ഗൃഹനാഥൻ അഡ്വക്കേറ്റ് ഷിറാസ് ഖുറേഷി പറയുന്നത് .
വാൽമീകി രാമായണത്തിന്റെ യഥാർത്ഥ പ്രതി റാംപൂരിലെ റാസ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത രാമായണത്തിന്റെ ഒരു കോപ്പി 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് ഡോ.ഹസൻ റൂഹാനിക്ക് സമ്മാനിച്ചിരുന്നു.
സംസ്കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത രാമായണം ആരംഭിക്കുന്നത് ഓം എന്നതിന് പകരം ബിസ്മില്ല-അറഹ്മാൻ-അർറാഹിം എന്നാണ് അതായത്, ഞാൻ കാരുണ്യവാനായ ദൈവത്തിന്റെ നാമത്തിൽ ആരംഭിക്കുന്നു എന്നർത്ഥം. പേർഷ്യൻ രാമായണത്തിന്റെ പകർപ്പ് വർഷങ്ങളായി ഞങ്ങളുടെ വീട്ടിൽ തികഞ്ഞ ഭക്തിയോടെ സൂക്ഷിക്കുന്നുവെന്നും ഹാജി ഷിറാസ് ഖുറേഷി പറഞ്ഞു. തന്റെ പിതാവ് ഹാജി എംഎം ഖുറേഷിയ്‌ക്ക് രാമായണത്തിൽ അഗാധ അറിവ് ഉണ്ടായിരുന്നുവെന്നും ഹാജി ഷിറാസ് ഖുറേഷി പറയുന്നു. ഇന്ന് തങ്ങളുടെ പുതിയ തലമുറയ്‌ക്കും രാമായണത്തിൽ ആഴത്തിൽ അറിവുണ്ടെന്ന് അദ്ദേഹം പറയുന്നു.