ലക്നൗ: ഭക്തരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. ശ്രീരാമൻ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയ സുവർണ നിമിഷമാണിത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഡൽഹിയിലെ ബിർള മന്ദിർ ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രാർത്ഥന നടത്തി. വൈകാരിക നിമിഷങ്ങളിലൂടെയാണ് പ്രധാനമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ കടന്നുപോകുന്നത്.
രാമപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്വവസതിയിൽ പൂജ നടത്തിയിരുന്നു. തുടർന്ന് ഡൽഹിയിലെ ദര്യ ഗഞ്ചിലെ ശ്രീ സനാതൻ ധർമ്മ മന്ദിറിലും അദ്ദേഹം പ്രാർത്ഥന നടത്തി.
ഭാരതഹൃത്തിൽ ഭവ്യമന്ദിരം ഉയർന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മഹനീയ സാന്നിധ്യത്തിൽ പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാണ് രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിത് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.