ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് സൈനിക സംഘത്തിൽ ആറ് ഭാരതീയരും. ഇന്ത്യൻ സംഘത്തിനൊപ്പം കർത്തവ്യപഥിലൂടെ ഫ്രഞ്ച് സൈന്യവും മാർച്ച് ചെയ്യും. 95 അംഗ സംഘമാകും രാജ്യതലസ്ഥാനത്ത് മാർച്ച് ചെയ്യുക. ഇതിന് പുറമേ 33 അംഗ ബാൻഡ് സംഘവും അണിനിരക്കും. ഫ്രഞ്ച് വ്യോമസേനയുടെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും എയർബസ് A330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും പരേഡിൽ ഇടംപിടിക്കും.
CCH സുജൻ പഥക് (ചീഫ് കോർപ്പറൽ), സിപിഎൽ ദീപക് ആര്യ (കോർപ്പറൽ), സിപിഎൽ പർബിൻ തണ്ടൻ (കോർപ്പറൽ), ഗുർവച്ചൻ സിംഗ് (ഫസ്റ്റ് ക്ലാസ് ലെജിയോണയർ), അനികേത് ഘർതിമഗർ (ഫസ്റ്റ് ക്ലാസ് ലെജിയോണയർ), വികാസ് ഡിജെ (ഫസ്റ്റ് ക്ലാസ് ലെജിയോണയർ) എന്നിവരാണ് ഫ്രഞ്ച് സംഘത്തിന്റെ ഭാഗമാകുന്ന ഇന്ത്യക്കാർ. ഫ്രഞ്ച് ഫോറിൻ ലെജിയണിന്റെ ഭാഗമാണ് ഇവർ. ചില നിബന്ധനകളോടെ ഫ്രഞ്ച് സൈന്യത്തെ സേവിക്കുന്ന വിദേശി സൈനികരുടെ സംഘമാണ് ഫ്രഞ്ച് ഫോറിൻ ലെജിയൻ. 1831-ലാണ് ഇത് സ്ഥാപിതമായത്. നിലവിൽ 140-ഓളം രാജ്യത്ത് നിന്നായി 9,500-ത്തിലധികം പേരാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
ചരിത്രത്തിലാദ്യമായി സ്ത്രീ കേന്ദ്രീകൃത റിപ്പബ്ലിക് ദിനമാകും നടക്കുക. പരേഡിലെ ഏകദേശം 80 ശതമാനം പ്രവർത്തനങ്ങളും വനിതകളാകും ചെയ്യുക. ഇന്ത്യയുടെ സ്വന്തം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും കരുത്തും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടും. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ, ഡ്രോൺ ജാമർ, നിരീക്ഷണ സംവിധാനങ്ങൾ, വാഹനങ്ങളിൽ ഘടിപ്പിച്ച മോർട്ടറുകൾ, ബിഎംപി-II ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ തുടങ്ങി ഒട്ടനവധി ആയുധങ്ങളാണ് പ്രദർശനത്തിനൊരുങ്ങുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.