കോട്ടയം: മണർക്കാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന അയർക്കുന്നം സ്വദേശി ഷജിൽ, വിജയപുരം സ്വദേശി ജിതിൻ എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തുക്കൾക്കൊപ്പമാണ് ഇരുവരും വടവാതൂരിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
വടവൂരിലെ റബർ ഫാക്ടറി ജീവനക്കാരനാണ് യുവാവ്. ഇരുപതാം തീയതി രാത്രി യുവാവ് കുരിശുകവലയ്ക്ക് സമീപം നിൽക്കുന്നത് ചോദ്യം ചെയ്താണ് പ്രതികൾ മർദ്ദിച്ചത്. കയ്യിൽ കരുതിയിരുന്ന ഇടിക്കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. യുവാവിന്റെ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.