പദ്മഭൂഷൺ പുരസ്കാരം നേടിയതിന് പിന്നാലെ പ്രതികരിച്ച് ഗായിക ഉഷാ ഉതുപ്പ്. പ്രഖ്യാപനം അറിഞ്ഞപ്പോൾ ആദ്യം താൻ സ്തംഭിച്ച് പോയെന്നായിരുന്നു ഉഷാ ഉതുപ്പ് ആദ്യം പ്രതികരിച്ചത്.
“ഡൽഹിയിലെ മന്ത്രാലയത്തിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു. പുരസ്കാരം പ്രഖ്യാപിക്കുന്നു എന്ന് അറിയിച്ചു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രഖ്യാപിക്കുന്നത് വരെ അത് പുറത്തുപറയരുതെന്ന് അവർ പറഞ്ഞു. ഞാൻ ശാസ്ത്രീയ സംഗീതം പഠിച്ചതായി എനിക്ക് ഓർമ്മയില്ല, എന്നാൽ ജാസ്, നാടോടി അല്ലെങ്കിൽ വിദേശ ഭാഷകൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഞാൻ പാടിയിട്ടുണ്ട്. നിശാക്ലബ് ഗായികയായാണ് ഞാൻ കരിയർ ആരംഭിക്കുന്നത്. കുറച്ച് സിനിമകളിൽ അവസരം ലഭിച്ചു. അവയെല്ലാം വലിയ ഹിറ്റുകളായിരുന്നു. എന്നാൽ ഈ ബഹുമതി എങ്ങനെയാണ് ലഭിച്ചതെന്ന് ആരും ആലോചിക്കും.”
“ദൈവത്തിന് നന്ദി! എന്റെ പ്രയത്നവും പ്രവർത്തനവും അംഗീകരിച്ചതിന് എന്റെ രാജ്യത്തിനും സർക്കാരിനും, പിന്തുണ നൽകിയ കുടുംബത്തിനും, എന്റെ ടെക്നീഷ്യന്മാർക്കും എന്നെ ഇവിടെ എത്തിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. നമ്മുടെ ഇന്ത്യൻ സിനിമകളിൽ ആളുകൾക്കൊരു ധാരണയുണ്ട്, സിനിമയിലെ പെൺകുട്ടികൾക്കെല്ലാം സൗമ്യവും ശുദ്ധവുമായ ശബ്ദമാണെന്നാണ്. എന്റെ ശബ്ദത്തിന് സ്വാഭാവികമായും ലഭിച്ചത് ഐറ്റം ഗാനങ്ങളായിരുന്നു. ഇതെല്ലാം ഞാൻ എന്റെ ശക്തിയാക്കി മാറ്റി. സംഗീതമോ നൃത്തമോ പഠിച്ച ഗായകനോ നർത്തകിയോ പത്മഭൂഷൺ നേടുന്നത് സാധാരണമാണ്. പക്ഷേ സംഗീതം പഠിച്ച ഒരാൾക്കല്ല ഇപ്പോൾ പുരസ്കാരം ലഭിച്ചത്.” – ഉഷാ ഉതുപ്പ് പറഞ്ഞു.