ന്യൂഡൽഹി: വിദ്യാർത്ഥികളെ അവരുടെ മാർക്കുകൾ നോക്കി വിലയിരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതാപിതാക്കളോടാണ് സുഹൃത്തുകളുടെയും സഹോദരങ്ങളുടെയും മാർക്കുകൾ നോക്കി വിദ്യാർത്ഥികളെ വിലയിരുത്തുന്ന രീതി ഒഴിവാക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്. പരീക്ഷാ പേ ചർച്ചയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
‘പരീക്ഷാ കാലത്ത് അതിരാവിലെ മുതൽ പഠനം ആരംഭിക്കാനാണ് വിദ്യാർത്ഥികളോട് മാതാപിതാക്കൾ പറയുന്നത്. മികച്ച മാർക്ക് നേടാനായി വർഷങ്ങൾക്ക് മുമ്പേയുള്ള ചോദ്യപേപ്പറുകൾ പരിശീലിക്കാനും നിർബന്ധിക്കുന്നുണ്ട്. വിദ്യാർത്ഥികളെ ഇത്തരത്തിൽ വലിയ രീതിയിലുള്ള സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടേണ്ട കാര്യമില്ല. ഈ രീതിയിലുള്ള സമ്മർദ്ദങ്ങൾ അവരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. പരീക്ഷകളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ വേണ്ടിയാണ് നിങ്ങളിത് പറയുന്നതെങ്കിലും അത് ഗുണത്തേക്കാൾ ഏറെ ദോഷമാണ്. – അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുമായി സംസാരിച്ചാൽ മാത്രമേ അവരുടെ പ്രശ്നങ്ങളെ പറ്റി അറിയാൻ സാധിക്കൂ. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കേണ്ടതുണ്ട്. ജീവിതത്തിന്റെ എല്ലാഘട്ടങ്ങളിലും ആരോഗ്യകരമായ മത്സരങ്ങൾ ആവശ്യമാണ്. പക്ഷേ അത് പ്രതികൂലമായി ബാധിക്കാൻ ഇടവരരുത്. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഗുരു- ശിക്ഷ്യ ബന്ധം വിദ്യാഭ്യാസത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. അദ്ധ്യാപകൻ പഠിപ്പിക്കുന്നതിനപ്പുറം വിദ്യാർത്ഥികൾക്ക് ജീവിതത്തെ കുറിച്ചുള്ള അറിവും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.