ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഡൽഹിയിലെ വസതിയിൽ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹേമന്ത് സോറൻ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുൻപായി ഹേമന്ത് സോറൻ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം ഇവിടെ നിന്ന് പോവുകയായിരുന്നുവെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ഹേമന്ത് സോറൻ നിലവിൽ എവിടെയാണ് ഉള്ളത് എന്നതിനെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് മന്ത്രിസഭാംഗങ്ങളും പാർട്ടിയിലെ സഹപ്രവർത്തകരും പറയുന്നത്. അതേസമയം ഹേമന്ത് സോറന്റെ ഡൽഹിയിലെ വസതിയിൽ ഉണ്ടായിരുന്ന ബിഎംഡബ്ല്യു കാർ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തിനിടെ മുഖ്യമന്ത്രിയെ കാണാതായത് അമ്പരപ്പിക്കുന്നുണ്ടെന്നും, തങ്ങൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുന്നത് പരിഗണിക്കുകയാണെന്നും റാഞ്ചിയിൽ നിന്നുള്ള ബിജെപി നേതാക്കൾ പറഞ്ഞു.
ഇഡിയെ ഭയന്ന് മുഖ്യമന്ത്രി ഒളിവിൽ പോയിരിക്കുകയാണെന്നാണ് ബിജെപി ജാർഖണ്ഡ് സംസ്ഥാന അദ്ധ്യക്ഷൻ ബാബുൽ മറാണ്ടി പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നതിന് തൊട്ടു മുൻപായി ഒരു കള്ളനെ പോലെയാണ് ഹേമന്ത് സോറൻ തന്റെ വീട്ടിൽ നിന്ന് മുഖം മറച്ച് കൊണ്ട് ഇറങ്ങിപ്പോയത്. ഇദ്ദേഹത്തോടൊപ്പം സ്പെഷ്യൽ ബ്രാഞ്ചിലെ സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നത്. ഈ വ്യക്തിയെ കുറിച്ചും വിവരമില്ല. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഇ്പ്പോൾ കള്ളനെ പോലെ ഒളിച്ചോടിയിരിക്കുന്നതെന്നും” അദ്ദേഹം പരിഹസിച്ചു.