ശ്രീനഗർ: ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ചയെ തുടർന്ന് അടൽ ടണലിന് സമീപം കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്. അടൽ ടണലിന്റെ സൗത്ത് പോർട്ടലിന് സമീപം കുടുങ്ങിയ 300 വിനോദസഞ്ചാരികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ എടിആറിന്റെ സൗത്ത് പോർട്ടലിന് സമീപം കുടുങ്ങി കിടക്കുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹിമാചലിൽ തുടർച്ചയായി മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസം ഉയർന്ന മേഖലകളിൽ മഞ്ഞുവീഴ്ചയ്‌ക്കും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചമ്പ, കാൻഗ്ര, കിന്നൗർ, കുളു, ലാഹൗൾ, സ്പിതി, മാണ്ഡി, ഷിംല ജില്ലകളിലാണ് ശക്തമായ മഴയ്‌ക്കും മഞ്ഞുവീഴ്ചയ്‌ക്കും സാധ്യതയുള്ളത്.
അടുത്ത ആറ് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ മഴയ്‌ക്കും മഞ്ഞുവീഴ്ചയ്‌ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാൻഗ്ര, ബിലാസ്പൂർ, ഷിംല ജില്ലകളിൽ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.