ന്യൂഡൽഹി: നഷ്ടപ്പെട്ട ജിപിഎസ് വസ്ത്രങ്ങൾ കിട്ടാത്ത ഇന്ത്യൻ ഫുട്‌ബോൾ ടീം പ്രതിസന്ധിയിൽ. ഹാങ്‌ചോ ഏഷ്യൻ ഗെയിംസ് കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ടീമിന്റെ ജിപിഎസ് വസ്ത്രങ്ങൾ (ജിപിഎസ് വെസ്റ്റ്) നഷ്ടപ്പെട്ടത്. ഖത്തറിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിൽ ജിപിഎസ് ഘടിപ്പിക്കാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്.
പരിശീലകൻ ഇഗോർ സ്റ്റിമാക് എഐഎഫ്എഫിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ച ഫുട്‌ബോൾ ടീം ഏഷ്യൻ കപ്പിലെ മൂന്ന് മത്സരങ്ങളും തോറ്റിരുന്നു. ജിപിഎസ് ഇല്ലായ്മ ടീമിന്റെ ആത്മവിശ്വാസത്തെയും പ്രകടനത്തെയും ബാധിച്ചുവെന്നും കോച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജിപിഎസ് മേൽവസ്ത്രങ്ങളും സാങ്കേതിക ഉപകരണങ്ങളുമാണ് ഏഷ്യൻ ഗെയിംസിന് ശേഷമുള്ള വിമാനയാത്രയിൽ നഷ്ടമായത്. നാല് സ്വകാര്യ കമ്പനികളുടെ വിമാനങ്ങളിലാണ് ഇവർ തിരികെ രാജ്യത്തേക്ക് വന്നത്. നഷ്ടപ്പെട്ട ജിപിഎസ് വെസ്റ്റ് കണ്ടെത്തുന്നതിനായി ഈ കമ്പനികളെ സമീപിച്ചെങ്കിലും ഇവ കണ്ടെത്താനായില്ല.
ഒരു താരം കളിക്കളത്തിൽ നടത്തുന്ന പ്രകടനത്തെ വിലയിരുത്തുകയും അവരുടെ സ്ഥാനവും വേഗതയും കവർ ചെയ്യുന്ന ദൂരത്തെയും സംബന്ധിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ഉപകരണമാണിത്.